ദെയ്‌റയിലെ ട്രേഡിംഗ് കമ്പനിയിൽ പട്ടാപ്പകൽ കൊള്ള; 3 ലക്ഷം ദിർഹവുമായി കടന്ന സംഘത്തെ പിടികൂടി ദുബൈ പൊലിസ്
ദുബൈ: ദെയ്‌റയിലെ ട്രേഡിംഗ് കമ്പനി ഓഫീസിൽ അതിക്രമിച്ചു കയറി മൂന്ന് ലക്ഷം ദിർഹം കൊള്ളയടിച്ച കേസിൽ അഞ്ചംഗ സംഘം വിചാരണ നേരിടും. കിഴക്കൻ യൂറോപ്പിൽ നിന്നുള്ളവരാണ് പ്രതികൾ. കേസിൽ മൂന്ന് പേരെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് രണ്ട് പ്രതികൾ രാജ്യം വിട്ടിരുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്ന് ലക്ഷം ദിർഹവും പൊലിസ് പൂർണ്ണമായും തിരിച്ചുപിടിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു.
ദെയ്‌റയിലെ ഒരു കൊമേഴ്‌സ്യൽ ടവറിലുള്ള ട്രേഡിംഗ് കമ്പനിയിലാണ് കവർച്ച നടന്നത്. ഉടമയായ തുർക്കി പൗരൻ ഓഫീസിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഘം എത്തിയത്. വാതിൽ തുറന്ന് അകത്തുകയറിയ പ്രതികൾ സേഫിൽ സൂക്ഷിച്ചിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു. ഉടൻ തന്നെ വിവരം പൊലിസിനെ അറിയിക്കുകയും അന്വേഷണ സംഘം സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.
സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് വിശദമായി പരിശോധിച്ചിരുന്നു. പ്രതികളുടെ നീക്കങ്ങൾ ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കിയ പൊലിസ് ഉടൻ അന്വേഷണം ആരംഭിച്ചു. തുടർന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി. കിഴക്കൻ യൂറോപ്പിൽ നിന്നുള്ള അഞ്ചംഗ സംഘം കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
പൊലിസിന്റെ ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ മൂന്ന് പ്രതികളെ പിടികൂടുകയും ഇവരിൽ നിന്ന് പണം കണ്ടെത്തുകയും ചെയ്തിരുന്നു. കവർച്ച, മോഷ്ടിച്ച പണം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതികളെ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറി. ഒളിവിലുള്ള രണ്ട് പേർക്കായി അന്വേഷണം തുടരുകയാണ്.
dubai police arrested a gang involved in a daytime robbery at a trading company in deira, recovering 300,000 dirhams and confirming swift action ensured public safety and business security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."