പ്രധാന സാക്ഷികൾ മരിച്ചു, പലരും കൂറുമാറി; ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോണിനെയും സംഘത്തെയും കോടതി വെറുതെ വിട്ടു
തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് വധക്കേസിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് ശോഭാ ജോൺ ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിചാരണ വേളയിൽ പ്രധാന സാക്ഷികൾ മരണപ്പെട്ടതും മറ്റ് സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതുമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്.
പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നവർ:
അനിൽകുമാർ (കേപ്പൻ അനിൽ - ഒന്നാം പ്രതി),രാജേന്ദ്രൻ (പൂക്കട രാജൻ - രണ്ടാം പ്രതി),ശോഭാ ജോൺ (മൂന്നാം പ്രതി),ചന്ദ്രബോസ്,രതീഷ് (അറപ്പ് രതീഷ്),സാജു,വിമൽ,രാധാകൃഷ്ണൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നവർ.
കേസിന്റെ പശ്ചാത്തലം:
2009 ഓഗസ്റ്റ് മാസത്തിലായിരുന്നു കൊലപാതകം. ജാമ്യവ്യവസ്ഥയുടെ ഭാഗമായി സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിൽ ഒപ്പിട്ട് മടങ്ങുകയായിരുന്ന വിനീഷിനെ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിൽ വെച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ശോഭാ ജോണിന്റെ ബിസിനസുകളിൽ നിന്ന് വിനീഷ് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടതും, ശോഭയുടെ ഭർത്താവ് കേപ്പൻ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നാണ് പൊലിസ് കണ്ടെത്തൽ.
ശോഭാ ജോൺ: കുറ്റകൃത്യങ്ങളുടെ ചരിത്രം
കേരളത്തിൽ ഗുണ്ടാ നിയമപ്രകാരം (KAAPA) അറസ്റ്റിലായ ആദ്യ വനിതയാണ് ശോഭാ ജോൺ. ഇവരുടെ പേരിൽ നിരവധി കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ശബരിമല തന്ത്രി ബ്ലാക്ക്മെയിൽ കേസ്, വരാപ്പുഴ പെൺവാണിഭക്കേസ് (ഇതിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്), തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണ് പ്രധാനപ്പെട്ട കേസുകൾ.
പെൺവാണിഭം, ബ്ലാക്ക്മെയിലിംഗ്, ബ്ലേഡ് മാഫിയ എന്നീ മേഖലകളിൽ സജീവമായിരുന്ന ഇവർ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചാണ് എതിരാളികളെ ഒതുക്കിയിരുന്നതെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."