തോട്ടം തൊഴിലാളികളും പാവങ്ങളാണ് സർ...2021ന് ശേഷം മിനിമം വേതനത്തിൽ വർധന 41 രൂപ മാത്രം
കൽപ്പറ്റ: ജയിലിലെ വേതന വർധനവിനെതിരേയുള്ള വിമർശനങ്ങൾക്കിടെ ചർച്ചയായി സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ മിനിമം വേതനം. 2021ന് ശേഷം ഇതുവരെ ആകെ 41 രൂപയുടെ വർധനവാണ് മാത്രമാണ് തേയില, റബർ, കാപ്പി, ഏലം തോട്ടങ്ങളിലെ തൊഴിലാളികൾക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്കിലുണ്ടായത്. ഏറ്റവും ഒടുവിൽ 2025 ഓഗസ്റ്റ് 19നാണ് ഏറ്റവും കുറഞ്ഞ വേതന നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. എന്നാൽ ജീവിതച്ചെലവുകൾ വലിയ തോതിൽ വർധിച്ചിട്ടും തോട്ടംമേഖലയിലെ മിനിമം വേതനത്തിൽ ഒരു രൂപ പോലും വർധിപ്പിക്കാതെ 2023 സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ച പ്രാഥമിക വിജ്ഞാപനത്തിലെ കുറഞ്ഞ കൂലി നിരക്ക് അതേപടി പുതിയ വിജ്ഞാപനത്തിലും നിലനിർത്തുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിജ്ഞാപന പ്രകാരം തേയിലത്തോട്ടം മേഖലയിൽ തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ കൂലി 349.21 രൂപയും ഫാക്ടറി തൊഴിലാളികളുടേത് 352.46 രൂപയും റബർ തോട്ടങ്ങളിൽ ഫീൽഡ് വർക്കർക്ക് 429.21 രൂപയും ഫാക്ടറി തൊഴിലാളികൾക്ക് 434.08 രൂപയുമാണ് നൽകേണ്ടത്. കാപ്പിത്തോട്ടം തൊഴിലാളികൾക്ക് 349.21 രൂപ, ഏലം മേഖലയിൽ ഒറ്റവിളയായി കൃഷി ചെയ്യുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 378.21 രൂപയും മറ്റുള്ളവർക്ക് 349.21 രൂപയുമായാണ് പുതുക്കി നിശ്ചയിച്ചത്. തേയിലത്തോട്ടം മേഖലയിൽ 308.21, റബർ 388.21, കാപ്പി 308.21, ഏലം 337.21 എന്നിങ്ങനെയാണ് 2021 ഫെബ്രുവരിയിൽ പുതുക്കി നിശ്ചിയിച്ചിരുന്ന ഏറ്റവും കുറഞ്ഞ കൂലി. ഇതിൽ 41 രൂപയുടെ നാമമാത്ര വർധനവ് വരുത്തിയാണ് 2023ൽ പ്രാഥമിക വിജ്ഞാപനം ഇറക്കിയത്.
ഇൗ തുക തന്നെ ഏറ്റവും കുറഞ്ഞ കൂലിയാക്കി നിശ്ചയിച്ച് 2025ലും തൊഴിൽ നൈപുണ്യ വകുപ്പ് അന്തിമ വിജ്ഞാപനമിറക്കുകയായിരുന്നു. ഇതിനെതിരേ തൊഴിലാളി സംഘടനകളുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതിഷേധങ്ങളുമുയർന്നിരുന്നില്ല.
സർക്കാർ അനുകൂല തൊഴിലാളി സംഘടനകൾ ഉൾപ്പെടെ തോട്ടം തൊഴിലാളികളുടെ പ്രതിദിന വേതനം 750 രൂപയാക്കണമെന്ന് ആവശ്യമുന്നയിക്കുന്നതിനിടെയാണ് ഏറ്റവും കുറഞ്ഞ കൂലി സർക്കാർ 450 രൂപയിലും താഴെ നിശ്ചയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."