'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍
കരുവാരകുണ്ട്: കൊല്ലപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അവസാനമായി അമ്മയ്ക്ക് വിളിച്ച് പറഞ്ഞത് അമ്മേ ഞാന്‍ വീട്ടിനടുത്ത് എത്താറായിട്ടുണ്ട് ഇപ്പോള്‍ വരും എന്നായിരുന്നു. നീ എവിടെയാണ് മോളെ എന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം അവള്‍ നല്‍കിയില്ല.രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട ശേഷം വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്നാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. ആറുമണിയോടെയാണ് അമ്മയ്ക്ക് മറ്റൊരാളുടെ ഫോണില്‍ നിന്ന് മകളുടെ വിളിവന്നത്.വൈകാതെ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മാതാവിന് പക്ഷേ തന്റെ മകളെ ജീവനോടെ കാണാനായില്ല.
മകള്‍ വിളിച്ച ഫോണ്‍ ലൊക്കേഷന്‍ നോക്കിയായിരുന്നു പൊലീസ് അന്വേഷണത്തിന് പുറപ്പെട്ടത്.തൊടുകപുലം റെയില്‍വേ സ്റ്റേഷന്‍ പരിസരമായിരുന്നു ലൊക്കേഷന്‍ കാണിച്ചിരുന്നത്.ഇവിടെ അന്വേഷണത്തിന് എത്തിയ പൊലീസിന് ആദ്യഘട്ടത്തില്‍ പ്രത്യേകിച്ചൊന്നും കാണാന്‍ സാധിച്ചില്ല. അന്വേഷണത്തിന്നിടയില്‍ സുഹൃത്തും പെണ്‍കുട്ടിയും നടന്നുപോയതായും വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വെള്ളം കുടിച്ചതായും പണം നല്‍കി ചില്ലറ വാങ്ങിച്ചതായും നാട്ടുകാരും ജീവനക്കാരും സൂചിപ്പിച്ചു.തുടര്‍ന്നാണ് സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചത്. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പിടിയിലായ 16 കാരന്റെ ആദ്യഘട്ടത്തിലെ മൊഴികള്‍ പൊലിസിനെയും വട്ടംകറക്കി. ഇരുവരും തമ്മില്‍ നേരത്തെ അടുപ്പം ഉണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഈ ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പൊലിസും ബന്ധുക്കളും 16 കാരനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. മാതാവ് പൊലിസില്‍ പരാതി നല്‍കിയതിന് പിന്നാലെ 16 കാരനെ വിളിച്ചുവരുത്തി പൊലിസ് ചോദ്യം ചെയ്തു. എന്നാല്‍ വൈകുന്നേരം ആറ് മണി വരെ മാത്രമാണ് പെണ്‍കുട്ടി തന്റെ കൂടെയുണ്ടായിരുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പതിനാറുകാരന്‍ പറഞ്ഞത്. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നുമായിരുന്നു മറുപടി.
ഇരുവരും ബസ് മാര്‍ഗം വാണിയമ്പലത്തെത്തി. അവിടെനിന്ന് റെയില്‍വേ ട്രാക്കിലൂടെ നടന്നു. ഇതിനിടയില്‍ ട്രെയിന്‍ വന്നതോടെ രണ്ടുപേരും രണ്ടു വശത്തേക്ക് മാറിയെന്നും പിന്നീട് താന്‍ പെണ്‍കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു 16കാരന്‍ പറഞ്ഞത്. ഇതിനിടെ ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ എത്തിയ ഒരാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയതായും പൊലിസിനോട് പറഞ്ഞു. പരസ്പര വിരുദ്ധമായ മൊഴികള്‍ കുഴക്കിയെങ്കിലും പൊലിസ് വിദ്യാര്‍ഥിയെ നിരീക്ഷണത്തിലാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മാതാവും ബന്ധുക്കളും ഇന്നലെ കാലത്ത് 16 കാരന്റെ വീട്ടിലെത്തിയപ്പോഴും ഇക്കഥ ആവര്‍ത്തിക്കുകയായിരുന്നു.
പിന്നീട് പൊലിസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം സമ്മതിച്ചത്. ഇതോടെ 16 കാരനെയും കൊണ്ട് പൊലിസ് തൊടികപുലത്തെത്തിയപ്പോള്‍ മൃതദേഹം പോലിസിന് കാണിച്ചു കൊടുക്കുകയായിരുന്നു.തൊടികപ്പുലം റെയില്‍വേ സ്റ്റേഷന് സമീപമാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.വിദ്യാര്‍ഥിനി ക്രൂരമായി കൊലചെയ്യപ്പെട്ടതായാണ് സ്ഥിരീകരണം.കൊലപ്പെടുത്തുന്നതിന് മുന്‍പ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്തതതായും സൂചനയുണ്ട്.
വാണിയമ്പലത്തിനും തൊടികപുലത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിലാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.സ്‌കൂള്‍ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം.മൃതദേഹത്തിന്നരികില്‍ സ്‌കൂള്‍ ബാഗും പുസ്തകങ്ങളുമുണ്ടായിരുന്നു.
പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് 16കാരന്‍ മൊഴി നല്‍കി. വിദ്യാലയത്തില്‍ വെച്ചുള്ള ഇവരുടെ സൗഹൃദം വീട്ടുകാര്‍ വിലക്കിയിരുന്നു.രണ്ട് പ്രാവശ്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും ബന്ധുക്കളും പല പ്രാവശ്യം ഇവരെ താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ഥിനി എസ്.പി.സി. അംഗമായിരുന്നു.
A Class 9 schoolgirl from Karuvarakundu was found murdered after going missing on her way home from school. The girl’s last words to her mother came during a phone call made from another person’s phone, in which she said she was close to home and would arrive soon. When she did not return, her mother alerted the police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."