കുവൈത്തിൽ സിനിമാ സ്റ്റൈൽ 'ബോഡി ഡംപിംഗ്': മൃതദേഹം വീൽചെയറിൽ ഇരുത്തി ആശുപത്രിയിൽ ഉപേക്ഷിച്ചു; അജ്ഞാതനായി തിരച്ചിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അൽ കബീർ ആശുപത്രിയിൽ ക്രൈം ത്രില്ലറുകളെ വെല്ലുന്ന സംഭവവികാസങ്ങൾ. അജ്ഞാതനായ ഒരാളുടെ മൃതദേഹം വീൽചെയറിൽ ഇരുത്തി ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കൂടെവന്നയാൾ കടന്നുകളഞ്ഞു.
സംഭവത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും സുരക്ഷാ ഏജൻസികളും ഉന്നതതല അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ആശുപത്രി കവാടത്തിൽ വീൽചെയറിൽ ഒരാളെ ഇരുത്തി അജ്ഞാതനായ വ്യക്തി എത്തിയത്. അവിടെയുണ്ടായിരുന്ന വാർഡ് അറ്റൻഡറോട്, ഈ വ്യക്തിക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്നും ഉടൻ ഡോക്ടറെ കാണിക്കണമെന്നും ആവശ്യപ്പെട്ടു. രോഗിയെ അറ്റൻഡർ ഏറ്റെടുത്ത നിമിഷം തന്നെ കൂടെവന്നയാൾ ആശുപത്രി പരിസരത്ത് നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു.
തുടർന്ന് അറ്റൻഡർ രോഗിയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. വീൽചെയറിൽ ഇരുന്നിരുന്ന ആൾ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയും പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു.
മരിച്ചയാളുടെ കൈവശം സിവിൽ ഐഡിയോ മറ്റ് തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ല. കാഴ്ചയിൽ ഏഷ്യൻ വംശജനാണെന്ന് തോന്നിപ്പിക്കുന്ന ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരണം കൊലപാതകമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് കണ്ടെത്താൻ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്.
മൃതദേഹം എത്തിച്ച വ്യക്തിയെയും ഇയാൾ സഞ്ചരിച്ച വാഹനത്തെയും കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി ആശുപത്രിയിലെയും പരിസരത്തെയും സിസിടിവി (CCTV) ദൃശ്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരാണോ ഈ സംഭവത്തിന് പിന്നിലെന്നും പൊലിസ് സംശയിക്കുന്നുണ്ട്.
a shocking cinema style body dumping incident in kuwait has sparked an investigation after a corpse was abandoned in a wheelchair at a hospital, with authorities launching a search to identify the deceased and those responsible.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."