ഇടിച്ചവനും ഇടികൊണ്ടവനും കുറ്റക്കാർ; മദ്യപിച്ചു റോഡ് മുറിച്ചുകടന്നയാൾക്കും ബൈക്ക് ഓടിച്ചയാൾക്കും പിഴ ചുമത്തി ദുബൈ കോടതി
ദുബൈ: അൽ മുഹൈസിനയിൽ നടന്ന വാഹനാപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാരനും കാൽനടയാത്രക്കാരനും ഒരുപോലെ കുറ്റക്കാരാണെന്ന് ദുബൈ കോടതി. ഇതേതുടർന്ന് കോടതി ഇരുവർക്കും പിഴ ചുമത്തി.
രണ്ടുപേരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് കോടതി നിരീക്ഷിച്ചു. അൽ മുഹൈസിന സെക്കൻഡിലെ ലേബർ അക്കോമഡേഷന് സമീപത്തു വെച്ചാണ് സംഭവം നടന്നത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ആളെ മോട്ടോർ സൈക്കിൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ബൈക്ക് യാത്രക്കാരൻ റോഡിലെ സാഹചര്യങ്ങൾ ശ്രദ്ധിക്കാതെ അമിതവേഗതയിലായിരുന്നുവെന്ന് അന്വേഷണത്തിനിടെ പൊലിസ് കണ്ടെത്തിയിരുന്നു. കാൽനടയാത്രക്കാരൻ മദ്യപിച്ച നിലയിലായിരുന്നു റോഡ് മുറിച്ചുകടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇരുവർക്കും വീഴ്ച പറ്റിയതായി വ്യക്തമായിരുന്നു.
അപകടത്തിൽ കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് യാത്രക്കാരനും ഒപ്പമുണ്ടായിരുന്ന ആൾക്കും നിസ്സാര പരുക്കുകൾ മാത്രമാണ് സംഭവിച്ചത്. ഇവർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. ഇടിയുടെ ആഘാതത്തിൽ മോട്ടോർ സൈക്കിൾ തകർന്നു.
കോടതിയിലെ വിചാരണവേളയിൽ താൻ കുറ്റക്കാരനല്ലെന്ന് ബൈക്ക് യാത്രക്കാരൻ വാദിക്കാൻ ശ്രമിച്ചു. എന്നാൽ, കൃത്യമായ ക്രോസിംഗ് ഉപയോഗിക്കാതെ മദ്യലഹരിയിൽ റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനും അപകടത്തിൽ വലിയ പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
സംഭവത്തിൽ കോടതി മോട്ടോർ സൈക്കിൾ യാത്രക്കാരന് 1,000 ദിർഹവും കാൽനടയാത്രക്കാരന് 5,000 ദിർഹവും പിഴ ചുമത്തി. ഫെഡറൽ നിയമപ്രകാരം, അപകടത്തിൽ രണ്ടുപേർക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് വിലയിരുത്തിയാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.
dubai court has imposed fines on both a motorcycle rider and a pedestrian who crossed the road while intoxicated, ruling that responsibility lay with both parties involved in the traffic accident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."