സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കൊലപാതക വീഡിയോ വ്യാജം; കര്‍ശന നടപടിയുമായി സഊദി അധികൃതര്‍
റിയാദ്: സഊദിയിലെ ഹഫർ അൽ ബാറ്റിനിൽ കൊലപാതകം നടന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. കിഴക്കൻ മേഖല പൊലിസിനെ ഉദ്ധരിച്ചാണ് മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകിയത്.
തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രചരിക്കുന്ന വീഡിയോയ്ക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലിസ് അറിയിച്ചു. ഇത് കേവലം ഒരു കുടുംബ തർക്കം മാത്രമായിരുന്നു. പ്രശ്നം ഇതിനോടകം തന്നെ പരിഹരിക്കുകയും ബന്ധപ്പെട്ടവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തെറ്റായ രീതിയിൽ ചിത്രീകരിച്ച് ഭീതി പടർത്താനാണ് വീഡിയോയിലൂടെ ശ്രമമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
അപകീർത്തികരമായ വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വ്യക്തിയെ പൊലിസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ സൈബർ കുറ്റകൃത്യ വിരുദ്ധ നിയമം ലംഘിച്ചതിനാണ് നടപടി. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇത്തരം ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊലിസ് ഓർമ്മിപ്പിച്ചു.
സഊദിയിലെ സൈബർ നിയമപ്രകാരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവുശിക്ഷയും 30 ലക്ഷം സഊദി റിയാൽ വരെ (ഏകദേശം 6.6 കോടി രൂപ) പിഴയും ലഭിക്കും.
പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
saudi authorities have clarified that a murder video circulating on social media is fake, warning of strict legal action against those spreading false, misleading, or harmful content online.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."