ദുബൈയിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് 44 ലക്ഷം ദിർഹം കവർന്നു; പ്രതികൾ പിടിയിൽ
ദുബൈ: അൽ റിഗ്ഗയിലെ പാർക്കിംഗ് കേന്ദ്രത്തിൽ യുവാവിനെ ആക്രമിച്ച് 4.45 മില്യൺ ദിർഹം കവർന്ന കേസിൽ പ്രതികളെ പിടികൂടി ദുബൈ പോലീസ്. അതിസാഹസികമായി നടത്തിയ അന്വേഷണത്തിനൊടുവിൽ മുഴുവൻ തുകയും പൊലിസ് കണ്ടെടുത്തു. പ്രതികളെ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ വിചാരണയ്ക്കായി കോടതിയിലേക്ക് മാറ്റി.
സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ബനിയാസ്-അൽ റിഗ്ഗ പ്രദേശത്തെ പാർക്കിംഗ് കെട്ടിടത്തിലാണ് സംഭവം നടന്നത്. സ്വർണ്ണ ഇടപാടിന്റെ ഭാഗമായി ലഭിച്ച 4.25 മില്യൺ ദിർഹവും കൈവശമുണ്ടായിരുന്ന 2 ലക്ഷം ദിർഹവും ചേർത്ത് ആകെ 4.45 മില്യൺ ദിർഹം തന്റെ കാറിൽ വെച്ച് യുവാവ് സുഹൃത്തിനായി കാത്തിരിക്കുകയായിരുന്നു.
ഈ സമയം മൂന്ന് പേർ ചേർന്ന് കാറിലേക്ക് അതിക്രമിച്ചു കയറുകയും യുവാവിനെ ആക്രമിച്ച് പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ഉടൻ തന്നെ യുവാവ് പാർക്കിംഗ് സെക്യൂരിറ്റിയെയും പൊലിസിനെയും വിവരമറിയിച്ചു.
സംഭവം നടന്ന ഉടൻ തന്നെ ദുബൈ പൊലിസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച വെളുത്ത ലെക്സസ് കാർ പൊലിസ് തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ആദ്യ പ്രതിയെ സംഭവസ്ഥലത്തുനിന്ന് തന്നെ പൊലിസ് പിടികൂടി.
ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അയൽ എമിറേറ്റിലെ വസതിയിൽ നിന്ന് രണ്ടാമത്തെ പ്രതിയെയും പൊലിസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിലെ വ്യാജ സീലിംഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കവർച്ച ചെയ്ത മുഴുവൻ തുകയും കണ്ടെടുത്തത്.
പ്രതികൾ ഇരയുടെ നീക്കങ്ങൾ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കവർന്ന പണം തുല്യമായി വീതിക്കാനായിരുന്നു ഇവരുടെ പദ്ധതിയെങ്കിലും പണം പങ്കിടുന്നതിന് മുമ്പ് തന്നെ പൊലിസ് ഇവരെ കുടുക്കി.
വലിയ തുകകൾ കൈമാറുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും ദുബൈ പൊലിസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
dubai police have arrested suspects involved in stealing 4.4 million dirhams from a parking facility, following a swift investigation and coordinated operation to recover the stolen money and bring the accused to justice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."