പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്ക് 75 വർഷം തടവ് വൻതുക പിഴയും
ചെങ്ങന്നൂർ: ചാരുംമൂട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ട് യുവാക്കൾക്ക് മരണം വരെ നീളാവുന്ന കഠിനശിക്ഷ വിധിച്ച് കോടതി. പാലമേൽ ഉളവക്കാട് സ്വദേശി അനന്തു (23), നൂറനാട് പുലിമേൽ സ്വദേശി അമൽ കുമാർ (21) എന്നിവരെയാണ് ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാർ ശിക്ഷിച്ചത്.
കോടതി വിധിയുടെ വിശദാംശങ്ങൾ:
കേസിൽ രണ്ട് പ്രതികൾക്കും 75 വർഷം വീതം കഠിനതടവാണ് കോടതി വിധിച്ചിരിക്കുന്നത്.കൂടാതെ 4,75,000 രൂപ വീതം പ്രതികൾ പിഴയായി അടയ്ക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള പോക്സോ (POCSO) വകുപ്പുകൾ പ്രകാരമുള്ള അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടത്.
അന്വേഷണവും വിചാരണയും
നൂറനാട് പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പക്ടർ നിതീഷ് ആണ് പ്രാഥമിക നടപടികൾ സ്വീകരിച്ചത്. ഡിവൈഎസ്പിമാരായ കെ.എൻ. രാജേഷ്, എം.കെ. ബിനുകുമാർ എന്നിവർ ചേർന്നാണ് കേസിന്റെ ശാസ്ത്രീയമായ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി. പൊലിസ് ഉദ്യോഗസ്ഥരായ നിസ്സാം, ദീപ, മനു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു. ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിൽ കൃത്യമായ അന്വേഷണവും ശക്തമായ വാദമുഖങ്ങളും നിർണ്ണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."