ബൈക്കിലെത്തി പെൺകുട്ടികളെ ആക്രമിക്കും; കൊച്ചിയിലെ 'റോഡ് റോമിയോകൾ' പിടിയിൽ
കൊച്ചി: കലൂർ ഷേണായി ക്രോസ് റോഡ് പരിസരത്തെ വനിതാ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് പെൺകുട്ടികളെ ആക്രമിച്ചു പോന്നിരുന്ന രണ്ട് യുവാക്കളെ എറണാകുളം നോർത്ത് പൊലിസ് അറസ്റ്റ് ചെയ്തു. കലൂർ മണപ്പാട്ടിപ്പറമ്പ് സ്വദേശി മുഹമ്മദ് അൻഷാദ് എം.എസ് (19), എറണാകുളം കരിതലപ്പറമ്പ് സ്വദേശി മുഹമ്മദ് റാസിക് (18) എന്നിവരാണ് പിടിയിലായത്.
കുറ്റകൃത്യത്തിന്റെ രീതി
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത പ്രതികൾ ബൈക്കിൽ കറങ്ങി നടന്നാണ് അതിക്രമങ്ങൾ നടത്തിയിരുന്നത്. വൈകുന്നേരങ്ങളിൽ കലൂർ ഷേണായി റോഡിലെ വനിതാ ഹോസ്റ്റലുകളിലേക്ക് മടങ്ങി വരുന്ന വിദ്യാർത്ഥിനികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്.
ആദ്യം ബൈക്കിൽ കറങ്ങി ഇരകളെ കണ്ടെത്തും.ആളൊഴിഞ്ഞ ഭാഗങ്ങളിൽ വച്ച് മുന്നിലൂടെ ബൈക്ക് ഓടിച്ചു വന്ന് കയറിപ്പിടിക്കുകയും അതിക്രമം നടത്തിയ ശേഷം അതിവേഗത്തിൽ ബൈക്കിൽ കടന്നുകളയുകയുമാണ് ഇവരുടെ രീതി.
കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിലേക്ക് നടന്നുപോയ പെൺകുട്ടികളെ ഇവർ സമാനമായ രീതിയിൽ ആക്രമിച്ചു. ഭയന്നുപോയ പെൺകുട്ടികൾ ഉടൻ തന്നെ ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു.
പൊലിസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇവർ മുൻപും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് ആരും പരാതിപ്പെടാതിരുന്നതാണ് ഇവർക്ക് തുണയായതെന്ന് പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."