കേരളത്തില്‍ എസ്.ഐ.ആര്‍ തീയതി നീട്ടി; ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ 30 വരെ സമയം
ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക പുതുക്കുന്നതുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി. നിലവിൽ ഈ മാസം 22ന് അവസാനിക്കേണ്ടിയിരുന്ന കാലാവധിയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിയത്.
കേരളത്തിന് പുറമെ പശ്ചിമബംഗാൾ, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നീട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ സ്വീകരിക്കാനുള്ള സമയപരിധി നീട്ടണമെന്ന് ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ സുപ്രിംകോടതി കമ്മിഷനോട് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. കൂടാതെ സമയപരിധി നീട്ടണമെന്ന് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും അഭ്യർത്ഥിച്ചിരുന്നു.
പുതിയതായി പേര് ചേർക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും മരിച്ചവരുടെയോ താമസം മാറിയവരുടെയോ പേരുകൾ നീക്കം ചെയ്യുന്നതിനും ഈ കാലയളവിൽ അപേക്ഷിക്കാം. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിന്റെ (Special Intensive Revision) ഭാഗമായാണ് ഈ നടപടി.
1960-ലെ രജിസ്‌ട്രേഷൻ ഓഫ് ഇലക്ടേഴ്‌സ് റൂൾസിലെ 12-ാം ചട്ടപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി സന്തോഷ് കുമാർ ദുബെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്കരണ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പരാതികൾ പരിഹരിക്കുന്നതിന് സുപ്രിം കോടതി നിർണായകമായ ഇടപെടൽ നടത്തി. പട്ടികയിലെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതു സ്ഥലങ്ങളിലും വെബ്സൈറ്റുകളിലും ലഭ്യമാക്കണമെന്ന് കോടതി ഉത്തരവിട്ടു. അർഹരായവർക്ക് പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടോ എന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കുന്നതിനാണ് ഈ നിർദേശം.
വോട്ടർ പട്ടികയിൽ അർഹരായവരുടെ അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിന് ഈ നടപടികൾ അത്യാവശ്യമാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. നിലവിൽ, കരട് പട്ടികയിൽ പേരില്ലാത്തവർക്ക് പരാതി ഉന്നയിക്കാനുള്ള സമയപരിധി ഈ മാസം 22-ആം തീയതി വരെ ആയിരുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികൾ തിയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് പരാതി ഉന്നയിച്ചിരുന്നു.
വോട്ടർ പട്ടികയിൽ അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മതിയായ രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കുന്നതിനുള്ള നിർദേശങ്ങൾ ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. ഈ രേഖകൾക്ക് ഏതെങ്കിലും രീതിയിലുള്ള ഫീസ് ഈടാക്കരുത്, ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കണം എന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പ്രാദേശികാടിസ്ഥാനത്തിൽ സഹായക കേന്ദ്രങ്ങൾ സ്ഥാപിക്കാനും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിങ് കേന്ദ്രങ്ങൾ സജ്ജീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ആവശ്യമെങ്കിൽ വോളന്റിയർമാരുടെയും ഹിയറിങ് ഉദ്യോഗസ്ഥരുടെയും സേവനങ്ങൾ ഉറപ്പാക്കണം. ഓൺലൈൻ ഫോം സമർപ്പണത്തിനുള്ള സൗകര്യങ്ങൾ എല്ലാ സഹായക കേന്ദ്രങ്ങളിലും ഒരുക്കും. അക്ഷയ സെന്ററുകളിൽ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാനും ഐടി വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ, ബൂത്ത് ലെവൽ ഓഫീസർമാരെ (ബിഎൽഒ) നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിങ് സ്റ്റേഷനുകളിൽ രണ്ട് ദിവസത്തിനകം നിയമനം നടത്തണം. ഇആർഒ, അഡീഷണൽ ഇആർഒ തസ്തികകളിലെ വിരമിക്കൽ മൂലമുള്ള ഒഴിവുകൾ ഉടൻ നികത്തണം. പകരം ആളെ നിയമിക്കുന്നതിന് മാത്രം എൽപിഎആർ (വിരമിക്കുന്നതിനു മുൻപുള്ള അവധി) അനുവദിക്കണം.
ഈ നടപടികളിലൂടെ കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണം കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. സുപ്രിം കോടതിയുടെ ഉത്തരവ് ഈ പ്രക്രിയയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഒമ്പത് ലക്ഷത്തിനടുത്തെത്തി. 8,93,125 അപേക്ഷകളാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലെത്തിയത്. ഇതിൽ 1,09,164 അപേക്ഷകൾ പ്രവാസി വോട്ടർമാരുടേതാണ്. 4,87,817 അപേക്ഷകൾ എസ്.ഐ.ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ളതും ബാക്കിയുള്ളത് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്.
the election commission has extended the deadline for the special intensive revision (sir) of electoral rolls in kerala. citizens now have until january 30th to submit their claims or objections regarding the draft voters' list. this extension follows a directive to ensure that all eligible voters, including those whose names were recently removed, have a fair chance to verify their details and file complaints if necessary.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."