കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം
നാഗ്പൂർ: ന്യൂസിലാൻഡിനെതിരായ ആദ്യ ടി-20യിൽ ഇന്ത്യക്ക് 48 റൺസിന്റെ തകർപ്പൻ വിജയം. റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഇന്നിംഗ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസിൽ അവസാനിക്കുകയായിരുന്നു.
ഇന്ത്യൻ ബൗളിങ്ങിൽ ശിവം ദുബെ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളും അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യാ, അർഷദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും നേടിയപ്പോൾ ന്യൂസിലാൻഡ് 48 റൺസകലെ തോൽവി സമ്മതിക്കുകയായിരുന്നു.
ഇന്ത്യക്കായി ബാറ്റിങ്ങിൽ മിന്നും പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിയത്. മത്സരത്തിൽ 35 പന്തിൽ 84 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. റിങ്കു സിങ് 20 പന്തിൽ നാല് ഫോറുകളും മൂന്ന് സിക്സുകളും അടക്കം പുറത്താവാതെ 44 റൺസും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 32 റൺസും നേടി.
ഗ്ലെൻ ഫിലിപ്‌സാണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. 40 പന്തിൽ നാല് ഫോറുകളും ആറ് സിക്സുകളും അടക്കം 78 റൺസാണ് താരം നേടിയത്. മാർക്ക് ചാപ്മാൻ 38 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി പൊരുതി. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇന്ത്യ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.
ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും സൂര്യകുമാർ യാദവിനും സംഘത്തിനും സാധിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ജനുവരി 23നാണ് നടക്കുന്നത്.
India registered a convincing 48-run victory over New Zealand in the first t20I. Batting first, India scored 238 runs for the loss of seven wickets in the match played in Raipur. In reply, New Zealand's innings ended at 190 runs for the loss of seven wickets in 20 overs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."