ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഇന്ന് അപേക്ഷ സമർപ്പിക്കും
കോഴിക്കോട്: വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ പ്രതി ഷിംജിത മുസ്തഫക്കായി പൊലിസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഷിംജിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലിസിന്റെ നിക്കം. നിലവിൽ ഷിംജിത മഞ്ചേരി വനിത ജയിലിലാണ് ഉള്ളത്.
ഷിംജിത വീഡിയോ പോസ്റ്റ് ചെയ്യാനായി ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെ ഡിജിറ്റൽ ഗാഡ്ജെറ്റുകളും പൊലിസ് പരിശോധന നടത്തും. ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും വീഡിയോ തയ്യാറാക്കാനോ എഡിറ്റ് ചെയ്യാനോ മറ്റൊരാളുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ എന്നീ കാര്യങ്ങൾ പൊലിസ് പരിശോധിക്കും.
വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ പൊലിസ് കേസെടുത്തത്.പൊലിസ് കേസെടുത്തതിന് പിന്നാലെ ഷിംജിത മുസ്തഫ ഒളിവിൽ പോയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ബസ് യാത്രക്കിടെയാണ് ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്‌തൊടി യു.ദീപകിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ബസ് യാത്രക്കിടെ ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."