കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ
കിളിമാനൂർ: സംസ്ഥാന പാതയിൽ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ ഥാർ അപകടത്തിൽ മുഖ്യപ്രതിയെ സഹായിച്ച സുഹൃത്ത് പിടിയിലായി. നെയ്യാറ്റിൻകര സ്വദേശി ആദർശ് (29) ആണ് അറസ്റ്റിലായത്. അപകടമുണ്ടാക്കിയ വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ചതും ഫോൺ സിം കാർഡ് നൽകിയതും ഇയാളാണെന്ന് പൊലിസ് കണ്ടെത്തി. കേസിൽ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റാണിത്.
സംഭവം ഇങ്ങനെ:
ഈ മാസം മൂന്നിന് വൈകിട്ടാണ് രജിത്തും ഭാര്യ അംബികയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ വിഷ്ണു ഓടിച്ചിരുന്ന ഥാർ ഇടിച്ചത്. നിയന്ത്രണം വിട്ടുവന്ന വാഹനം അംബികയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അംബിക ഏഴാം തീയതിയും ഭർത്താവ് രജിത്ത് കഴിഞ്ഞ ദിവസവും മരണപ്പെട്ടു. ഇതോടെ കുടുംബം അനാഥമായി.അപകടം നടന്ന ഉടൻ വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലിസിലേൽപ്പിച്ചിരുന്നെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. അംബിക മരിച്ച ശേഷം മാത്രമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. അപ്പോഴേക്കും പ്രതി ഒളിവിൽ പോയിരുന്നു.
നാട്ടുകാരുടെ രോഷം, പൊലിസിന്റെ കേസ്
പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ദമ്പതികളുടെ മക്കളുമായി നാട്ടുകാർ പൊലിസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. എന്നാൽ പ്രതിയെ പിടിക്കുന്നതിന് പകരം പ്രതിഷേധിച്ച പഞ്ചായത്ത് അംഗം ഉൾപ്പെടെ 59 പേർക്കെതിരെ പൊലിസ് കേസെടുത്തത് വൻ വിവാദമായി. ഇതിന് പിന്നാലെയാണ് പ്രതിയുടെ സുഹൃത്തിന്റെ അറസ്റ്റ് നടന്നത്.
ഒളിവിൽ കഴിയുന്ന വിഷ്ണുവിനായി അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. വാഹനത്തിൽ മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നു എന്ന ആരോപണത്തിലും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതിയെ ഉടൻ പിടികൂടിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."