യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു
ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ പ്രണയബന്ധത്തിന്റെ പേരിൽ യുവതിയെയും കാമുകനെയും സഹോദരങ്ങൾ ചേർന്ന് കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടി. ഉമ്രി സബ്സിപൂർ സ്വദേശിനി കാജൽ സൈനി (22), കാമുകൻ അമ്രാൻ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാജലിന്റെ മൂന്ന് സഹോദരന്മാരെ പൊലിസ് അറസ്റ്റ് ചെയ്തു.
ക്രൂരമായ കൊലപാതകം
സഊദി അറേബ്യയിൽ ജോലി ചെയ്തിരുന്ന അമ്രാൻ ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഈ കാലയളവിൽ അയൽവാസിയായ കാജലുമായി ഇയാൾ പ്രണയത്തിലായി. എന്നാൽ ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായതിനാൽ കാജലിന്റെ സഹോദരന്മാർ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. ബന്ധം അവസാനിപ്പിക്കാൻ ഇവർ പലതവണ അമ്രാനെയും കാജലിനെയും താക്കീത് ചെയ്തിരുന്നു.
മൂന്ന് ദിവസം മുമ്പ് അമ്രാനെ പെട്ടെന്ന് കാണാതായതോടെ പിതാവ് ഹനീഫ് പൊലിസിൽ പരാതി നൽകി. അന്വേഷണത്തിൽ കാജലിനെയും വീട്ടിൽ നിന്ന് കാണാതായതായി പൊലിസ് കണ്ടെത്തി.
സംശയം തോന്നി കാജലിന്റെ സഹോദരന്മാരെ ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുവന്നത്. ഇരുവരെയും തന്ത്രപൂർവ്വം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കെട്ടിയിടുകയും വായ മൂടിക്കെട്ടിയ ശേഷം കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ സമീപത്തെ കാട്ടിൽ കുഴിച്ചുമൂടി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൃതദേഹങ്ങൾ പുറത്തെടുത്തു.
പ്രദേശത്ത് കനത്ത ജാഗ്രത
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലിസ് കണ്ടെടുത്തു. ദുരഭിമാനക്കൊലയെത്തുടർന്ന് പ്രദേശത്ത് വർഗീയ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."