കുടുംബവഴക്ക്; അധ്യാപികയായ മരുമകളെ വടിവാൾ കൊണ്ട് വെട്ടി; 75-കാരൻ എലിവിഷം കഴിച്ച് ജീവനൊടുക്കി
കുഴൽമന്ദം: കുടുംബവഴക്കിനെത്തുടർന്നുണ്ടായ പ്രകോപനത്തിൽ മകന്റെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം എഴുപത്തിയഞ്ചുകാരൻ ജീവനൊടുക്കി. മാത്തൂർ പല്ലഞ്ചാത്തനൂർ നടക്കാവ് ശോഭന നിവാസിൽ രാധാകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
സംഭവം നടന്നത് ഇങ്ങനെ:
രാധാകൃഷ്ണന്റെ മരുമകളും കുഴൽമന്ദം ഗുഡ് ഷെപ്പേഡ് സ്‌കൂളിലെ അധ്യാപികയുമായ അമിത മക്കളെ സ്‌കൂൾ ബസ്സിൽ കയറ്റിവിട്ട ശേഷം അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയം വടിവാളുമായി എത്തിയ രാധാകൃഷ്ണൻ അമിതയെ പിന്നിൽ നിന്ന് വെട്ടാൻ ശ്രമിച്ചു. വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അമിതയുടെ ഇടതുകൈയിലെ മൂന്ന് വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും ചേർന്ന് ഉടൻ തന്നെ അമിതയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
അകത്തുനിന്ന് ഞരക്കം, വാതിൽ പൊളിച്ച് നാട്ടുകാർ
അമിതയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ രാധാകൃഷ്ണൻ തൊട്ടടുത്തുള്ള പഴയ തറവാട് വീട്ടിൽ കയറി വാതിലടച്ചു. നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ വീട്ടിനുള്ളിൽ നിന്ന് ഞരക്കം കേൾക്കുകയും വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ രാധാകൃഷ്ണനെ അവശനിലയിൽ കണ്ടെത്തുകയുമായിരുന്നു. എലിവിഷം കഴിച്ച ഇദ്ദേഹത്തെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബ പശ്ചാത്തലം
ഒരേ വളപ്പിലെ രണ്ട് വീടുകളിലായാണ് കുടുംബം താമസിച്ചിരുന്നത്. രാധാകൃഷ്ണൻ തറവാട് വീട്ടിലും ഭാര്യയും മകനും കുടുംബവും പുതിയ വീട്ടിലുമാണ് താമസം. ഭക്ഷണം കഴിക്കാൻ മാത്രമാണ് രാധാകൃഷ്ണൻ പുതിയ വീട്ടിൽ എത്താറുള്ളത്. ഇവർ തമ്മിൽ നേരത്തെ തന്നെ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി പൊലിസ് പറയുന്നു. ഐടി ഉദ്യോഗസ്ഥനായ മകൻ അശോക് സംഭവസമയത്ത് കോയമ്പത്തൂരിലായിരുന്നു.
കുഴൽമന്ദം പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് രാവിലെ പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."