അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: പന്തീരാങ്കാവിൽ അധ്യാപകന്റെ ഫ്ലാറ്റ് ചവിട്ടിത്തുറന്ന് മർദ്ദനം നടത്തുകയും പണവും ലാപ്ടോപ്പും കവരുകയും ചെയ്ത കേസിൽ മൂന്ന് പേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പാറമ്മൽ സ്വദേശി മുഹമ്മദ് ജാസിർ (22), പള്ളിത്താഴം സ്വദേശി മുഹമ്മദ് നിഹാൽ (22), കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സൂറകാത്ത് (24) എന്നിവരാണ് പിടിയിലായത്.
സിനിമയെ വെല്ലുന്ന ആസൂത്രണം
ന്യൂ ഇയർ ദിനത്തിൽ പുലർച്ചെയാണ് കോഴിക്കോട് ഹൈലൈറ്റ് മാളിന് അടുത്തുള്ള സരോജ് റെസിഡൻസിയിലെ 108-ാം നമ്പർ ഫ്ലാറ്റിൽ അതിക്രമം നടന്നത്.അധ്യാപകനായ മുഹമ്മദ് മുഷ്ഫിക്കിനെയാണ് സംഘം ആക്രമിച്ചത്. മുഷ്ഫിക് താമസിച്ചിരുന്ന മുറിയുടെ വാതിൽ ചവിട്ടിത്തുറന്നാണ് പ്രതികൾ അകത്തു കടന്നത്.
മുഷ്ഫിക്കിനെ മർദ്ദിക്കുമ്പോൾ പുറത്തുള്ളവർ നിലവിളി ശബ്ദം കേൾക്കാതിരിക്കാൻ ഫ്ലാറ്റിലുണ്ടായിരുന്ന ബ്ലൂടൂത്ത് സ്പീക്കറിൽ ഇവർ ഉറക്കെ പാട്ട് വെച്ചു.മർദ്ദനത്തിന് പിന്നാലെ 10,000 രൂപ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ഇൻഡക്ഷൻ കുക്കർ എന്നിവയുമായി സംഘം കടന്നുകളയുകയായിരുന്നു.
പൊലിസ് നടപടി
ഫറോക്ക് എ.സി.പി എ.എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും പന്തീരാങ്കാവ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്ക് അധ്യാപകനുമായി മുൻപരിചയമുണ്ടോ എന്നും മറ്റു തർക്കങ്ങൾ നിലനിന്നിരുന്നോ എന്നും പൊലിസ് അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."