ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നാവാൻ ക്വാളിറ്റി കെയർ - ആസ്റ്റർ ഡി.എം ലയനം; നടക്കാൻ പോകുന്നത് രാജ്യത്തെ ആരോഗ്യമേഖല കണ്ട വൻ ലയനം
ദുബൈ/ബംഗളൂരു: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടാനായി ഓഹരി ഉടമകളുടെയും അൺസെക്യൂഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചു ചേർക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻ.സി.എൽ.ടി) ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 27നും മാർച്ച് 13നുമിടയിലായിരിക്കും യോഗം നടക്കുക. ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം.
ലയനത്തിന് കോംപെറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സി.സി.ഐ) അംഗീകാരവും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റു(എൻ.ഒ.സി)കളും നേരത്തെ തന്നെ ലഭിച്ചിരുന്നു. മറ്റ് നിയമപരമായ അനുമതികൾ കൂടി ലഭിക്കുന്നതോടെ, 2026-'27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലയന നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആസ്റ്റർ പ്രൊമോട്ടർമാരും ബ്ലാക്ക്‌സ്റ്റോണും ചേർന്നായിരിക്കും ലയന ശേഷം നിലവിൽ വരുന്ന 'ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ' എന്ന സ്ഥാപനത്തെ നയിക്കുന്നത്. രാജ്യത്തുടനീളം ഏറ്റവും മികച്ച അത്യാധുനിക വൈദ്യ ചികിത്സ ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും ഒന്നിക്കുന്നത്.
ലയന നടപടികളിൽ ഇതു വരെ കൈവരിച്ച സുപ്രധാന പുരോഗതിയിൽ വലിയ സന്തോഷവും പൂർണ തൃപ്തിയുമുണ്ടെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. എൻ.സി.എൽ.ടി ഉത്തരവ് പ്രകാരം നടക്കാനിരിക്കുന്ന യോഗത്തിൽ ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും അംഗീകാരം ലഭിക്കുമെന്ന് തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവശേഷിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 2026-'27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ലയനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരു സ്ഥാപനങ്ങളും ലയിപ്പിച്ചു രൂപീകരിക്കുന്ന 'ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡിന്' കീഴിൽ ആസ്റ്റർ ഡി.എം, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർ കെയർ എന്നീ നാല് മുൻ നിര ബ്രാൻഡുകൾ ഉണ്ടായിരിക്കും. 2025 സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് ആസ്റ്ററിന്
5,195ലധികം രോഗികളെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന് 5,165 രോഗികളെയും കിടത്തി ചികിൽസിക്കാനുള്ള സൗകര്യമാണുള്ളത്. ലയനം പൂർത്തിയാകുന്നതോടെ ഈ 10,360 കിടക്കകളും ഒരൊറ്റ കുടക്കീഴിലാവും. തുടർന്നുള്ള വർഷങ്ങളിൽ ഈ സംഖ്യ 14,715 ആയി ഉയർത്താനും ഉദ്ദേശിക്കുന്നുണ്ട്.
Summary:Quality Care India-Aster to become one of India's three largest hospital chains
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."