ബെവ്‌കോയിൽ 'കൈക്കൂലി ലഹരി'; മാസം 8 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ വാങ്ങിയിരുന്നതായി വിജിലൻസ്
കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവ്‌കോ (Bevco) ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പുറത്തുവരുന്നത് വൻ അഴിമതിയുടെ വിവരങ്ങൾ. മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് ഔട്ട്‌ലെറ്റിലെ ഉദ്യോഗസ്ഥർ മാസം എട്ട് ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയിരുന്നതായാണ് വിജിലൻസ് എറണാകുളം യൂണിറ്റിന്റെ കണ്ടെത്തൽ.
വിൽപ്പന കൂട്ടാൻ കമ്പനികളുടെ 'സമ്മാനം'
തങ്ങളുടെ ബ്രാൻഡുകൾ ഉപഭോക്താക്കൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനും വിൽപ്പന വർദ്ധിപ്പിക്കുന്നതിനുമാണ് മദ്യ കമ്പനികൾ ഉദ്യോഗസ്ഥർക്ക് വൻതുക നൽകുന്നത്.
ഓരോ മാസവും മൂന്ന് തവണകളായിട്ടാണ് കൈക്കൂലി പണം നൽകിയിരുന്നത്.നേരിട്ടുള്ള പണമിടപാടുകൾക്ക് പുറമെ ഗൂഗിൾ പേ (Google Pay) വഴിയും വ്യാപകമായി പണം കൈമാറിയിട്ടുണ്ട്.
റെയ്‌ഡിൽ പിടിയിലായത് 80,000 രൂപയും മദ്യപിച്ച ഉദ്യോഗസ്ഥരും
കഴിഞ്ഞ ദിവസം അത്താണി കോട്ടായിയിലെ ഔട്ട്‌ലെറ്റിൽ നടന്ന പരിശോധനയിൽ 80,150 രൂപ കണക്കിൽപ്പെടാത്തതായി കണ്ടെത്തി. കൂടാതെ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ നിന്ന് ബില്ലില്ലാത്ത മൂന്ന് ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു.പരിശോധന സമയത്ത് രണ്ട് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തി. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി.
അന്വേഷണം ഊർജ്ജിതം
ഔട്ട്‌ലെറ്റിലെ 11 ജീവനക്കാരിൽ 9 പേർക്കും ഈ അഴിമതിയിൽ പങ്കുണ്ടെന്നാണ് വിജിലൻസ് നിഗമനം. ജീവനക്കാരുടെ ബാങ്ക് ഇടപാടുകൾ വിജിലൻസ് വിശദമായി പരിശോധിച്ചു വരികയാണ്.കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി ശുപാർശ ചെയ്തുകൊണ്ട് വിജിലൻസ് ഉടൻ സർക്കാരിന് റിപ്പോർട്ട് നൽകും.
രഹസ്യവിവരത്തെത്തുടർന്ന് എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ടി.എം. വർഗീസിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എൻ.എ. അനൂപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."