സി.ജെ. റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹത
ബെംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി കർണാടക പൊലിസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT). മരണം നടന്ന സമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായനികുതി ഉദ്യോഗസ്ഥരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആദായനികുതി വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഉൾപ്പെടെയുള്ള രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
അന്വേഷണത്തിലെ പ്രധാന ഘട്ടങ്ങൾ
- ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ്:
വെള്ളിയാഴ്ച റെയ്ഡിന് നേതൃത്വം നൽകിയ കേരളത്തിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥരുടെ മൊഴിയാണ് ഇന്ന് വീണ്ടും രേഖപ്പെടുത്തുന്നത്. ചോദ്യം ചെയ്യലിനിടെ മാനസികമായ സമ്മർദ്ദം ഉണ്ടായിരുന്നോ എന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്.
- സിസിടിവി ദൃശ്യങ്ങൾ:
റോയിയുടെ ഓഫീസിലെ പ്രധാന ഭാഗങ്ങളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായ നിലയിലായിരുന്നു. ഇത് മനപ്പൂർവ്വം ചെയ്തതാണോ എന്നും, ഇതിന് പിന്നിൽ ആദായനികുതി ഉദ്യോഗസ്ഥർക്കോ ജീവനക്കാർക്കോ പങ്കുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നു.
- സാമ്പത്തിക ഇടപാടുകൾ:
റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ ഇടപാടുകളും മറ്റ് സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച് പ്രത്യേക പരിശോധന ആരംഭിച്ചു. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടതായി റോയിയുടെ ഡയറിയിൽ സൂചനയുള്ളതായും റിപ്പോർട്ടുകളുണ്ട്.
- പോസ്റ്റ്മോർട്ടം റിപ്പോർട്ട്:
റോയിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ബൗറിംഗ് ആശുപത്രിയിൽ പൂർത്തിയായി. നെഞ്ചിന്‍റെ ഇടതുഭാഗത്ത് വെടിയേറ്റതായും വെടിയുണ്ട ഹൃദയത്തിലൂടെ തുളച്ചുകയറി ശ്വാസകോശത്തിന് സമീപം തങ്ങിയതായും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. വിശദമായ ഫോറൻസിക് റിപ്പോർട്ട് ഇന്ന് പുറത്തുവരും.
കുടുംബത്തിന്‍റെ പരാതി
ആദായനികുതി ഉദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനമാണ് റോയിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മൂന്ന് ദിവസമായി തുടർച്ചയായി നടന്ന പരിശോധനകൾക്കൊടുവിൽ, അമ്മയോട് സംസാരിക്കാനെന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്ക് പോയ റോയ് തന്‍റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."