പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പനമരം: നീരിട്ടാടി റോഡിലുള്ള ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിൽ വീണ്ടും മോഷണം നടന്നു. കെട്ടിടത്തിന്റെ പിറകുവശത്തുള്ള വെന്റിലേറ്റർ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. മൂന്ന് വർഷത്തിനിടെ ഇവിടെ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്.
മോഷണം നടന്നത് ഇങ്ങനെ
കെട്ടിടത്തിന്റെ പിറകുവശത്തെ ഷട്ടറും ജനൽ ചില്ലുകളും തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് മോഷ്ടാവ് വെന്റിലേറ്റർ തിരഞ്ഞെടുത്തത്. ജനറേറ്റർ റൂമിന് മുകളിലുള്ള വെന്റിലേറ്റർ കുത്തിപ്പൊളിച്ചാണ് അകത്തുകടന്നത്.ജനുവരി 31-ന് രാത്രി പൂട്ടിപ്പോയ ഷോപ്പ്, ഫെബ്രുവരി ഒന്നിന് (ഞായർ) അവധിയായതിനാൽ ഇന്നലെ രാവിലെയാണ് തുറന്നത്. അപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്.
ഓഫീസിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അസിസ്റ്റന്റ് മാനേജർ വി.കെ. സജി അറിയിച്ചു. എന്നാൽ വിലകൂടിയ വിദേശമദ്യങ്ങൾ മോഷണം പോയതായി സംശയമുണ്ട്. സ്റ്റോക്ക് പരിശോധന പൂർത്തിയായാൽ മാത്രമേ കൃത്യമായ നഷ്ടം വ്യക്തമാകൂ.
അന്വേഷണം ഊർജിതം
ഫെബ്രുവരി ഒന്നിന് രാത്രി മോഷ്ടാവ് ഓഫീസ് മുറിയിൽ അതിക്രമിച്ചു കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പനമരം പൊലിസ് അന്വേഷണം ആരംഭിച്ചു.ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.പൊലിസ് നായയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും കാര്യമായ സൂചനകൾ ലഭിച്ചിട്ടില്ല.
2025 ജനുവരി 20-ന് ഇവിടെ നടന്ന മോഷണത്തിൽ പണമടക്കം നഷ്ടപ്പെട്ടിരുന്നു. അന്ന് കർണാടക സ്വദേശിയായ മോഷ്ടാവിനെ പൊലിസ് പിടികൂടിയിരുന്നു. വീണ്ടും മോഷണം നടന്നത് സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."