പാക്കേജുണ്ട്, പണമില്ല...വയനാട്, കാസർകോട്, ഇടുക്കി പ്രത്യേക പാക്കേജ് അവതാളത്തിൽ
കോഴിക്കോട്: ബജറ്റിൽ നീക്കിവച്ച പണം പോലും ചെലവഴിക്കുന്നതിൽ സർക്കാർ കടുത്ത അനാസ്ഥ കാണിക്കുന്നതിനാൽ കാസർകോട്, വയനാട്, ഇടുക്കി പ്രത്യേക പാക്കേജുകൾ അവതാളത്തിൽ. കാസർകോട് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഡോ.പി പ്രഭാകരൻ കമ്മിഷന്റെ ശുപാർശ പ്രകാരം 2014ൽ 11123.07 കോടി രൂപയുടെ പദ്ധതിയാണ് ജില്ലയ്ക്ക് വേണ്ടി അംഗീകരിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, കായികം, ജലസമ്പത്ത് തുടങ്ങിയ മേഖലകളിൽ പാക്കേജിലെ വിവിധ നിർദേശങ്ങൾക്കായി 2013-14 മുതൽ ബജറ്റിൽ പണം നീക്കിവയ്ക്കുന്നുണ്ട്. 2013-14 മുതൽ 2025-26 വരെ ഇതിനായുള്ള ബജറ്റ് നീക്കിവയ്പ്പ് 1001.95 കോടിയായിരുന്നു. പക്ഷേ, ചെലവിട്ടത് 604.66 കോടി രൂപ മാത്രമാണ്.
2013-14ൽ 25 കോടി മാറ്റിവച്ചതിൽ 23.98 കോടിയും കാസർകോട് പാക്കേജിനായി ചെലവഴിച്ചിരുന്നു. 2014-15ൽ 75 കോടിയിൽ 62.10 കോടിയും ചെലവിട്ടു. 2015-16 വർഷത്തിൽ 85കോടി അനുവദിച്ചെങ്കിലും ചെലവിട്ടത് 57.11 കോടിയാണ്. 2017-18ൽ 90 കോടി ബജറ്റിൽ വകയിരുത്തിയെങ്കിലും ചെലവാക്കിയത് 33.07 കോടി മാത്രമാണ്. തുകയിൽ 57 കോടി രൂപയും നഷ്ടമാണ്.
2018-19ൽ കാസർകോടിനുള്ള 95 കോടിയിൽ ചെലവിട്ടത് നാമമാത്രമായ 2.75 കോടിയാണ്. നഷ്ടമാകട്ടെ 93 കോടി വരും. 2020-21മുതൽ ബജറ്റ് നീക്കിവയ്പ്പ് 75 കോടിയായി കുറഞ്ഞു. ഇതിൽ തുടർച്ചയായ മൂന്നു വർഷം യഥാക്രമം 49.32, 64.8, 53.05 എന്നിങ്ങനെയാണ് ചെലവഴിച്ചത്. 2024-25വരെ അൽപം കൂടി മെച്ചപ്പെട്ട നിലയിൽ പദ്ധതി പ്രവർത്തനം നടന്നുവെങ്കിലും 2025-26ലെ 75 കോടിയിൽ ചെലവിട്ടത് 13.74 കോടി മാത്രമാണ്.
പാക്കേജിലെ 741 പദ്ധതികളിൽ 540 എണ്ണമാണ് പൂർത്തിയായത്. കാസർകോട് മെഡിക്കൽ കോളജ്, മിഷൻ അങ്കണവാടി, മുന്നോട്ട് എന്നിവയാണ് പാക്കേജിലെ പ്രധാന പദ്ധതികൾ.
2022-23ലാണ് വയനാടിന്റെ പിന്നാക്കാവസ്ഥക്കായി പ്രത്യേക പാക്കേജ് നടപ്പാക്കിത്തുടങ്ങിയത്. വർഷം 75 കോടി നീക്കിവയ്ക്കാനായിരുന്നു തീരുമാനം. വിവിധ മേഖലകളിലായി 124.42 കോടി രൂപ ചെലവിൽ 45 പദ്ധതികൾക്ക് അംഗീകാരം നൽകിയെങ്കിലും മൂന്നു പദ്ധതി മാത്രമാണ് പൂർത്തിയായത്.
22-23ൽ 75 കോടി ബജറ്റിൽ മാറ്റിവച്ചതിൽ 21.09 കോടിക്ക് മാത്രമാണ് ഭരണാനുമതി നൽകിയത്. 23-24ൽ 35.36 കോടിക്ക് ഭരണാനുമതി നൽകി. എന്നാൽ ഈ രണ്ടു വർഷവും ഒന്നും ചെലവഴിച്ചില്ല. 2024-25ലെ 75 കോടിയിൽ ഏഴു കോടി ചെലവഴിച്ചു. 25-26ൽ 85 കോടി രൂപ നീക്കിവച്ച് 65.3 കോടി ചെലവഴിച്ചു.
ഇടുക്കിക്ക് വേണ്ടിയും 2022- 23 മുതൽ വർഷം 75 കോടി ബജറ്റിൽ നീക്കിവയ്ക്കുന്നു. അന്നു മുതൽ ഇതുവരെ 108.88 കോടി ഇടുക്കി പാക്കേജിനായി അനുവദിച്ചുവെങ്കിലും ചെലവാക്കിയത് 2.916 കോടി രൂപ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."