ഗാസിയാബാദ് പെൺകുട്ടികളുടെ ആത്മഹത്യ: ഒരേ പുരുഷനെ വിവാഹം കഴിച്ച മൂന്ന് സഹോദരിമാർ; കൊറിയൻ കണ്ടന്റ് ഭ്രമവും കോടികളുടെ കടവും ദുരന്തത്തിന് പിന്നിൽ
ഗാസിയാബാദ്: സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ ഒരേസമയം ജീവനൊടുക്കിയ കേസിൽ പിതാവിന്റെ സാമ്പത്തിക പ്രതിസന്ധിയും കുട്ടികളുടെ കൊറിയൻ സംസ്കാരത്തോടുള്ള അമിത താൽപ്പര്യവും കാരണമായതായി പൊലിസ്. നിഷിക (16), പ്രാചി (14), പഖി (12) എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളും ഫോറൻസിക് പരിശോധനയുമാണ് കേസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.
ഫോൺ വിൽപനയും തർക്കവും
സ്റ്റോക്ക് ബ്രോക്കറായ പിതാവ് ചേതൻ കുമാറിന് ഏകദേശം രണ്ട് കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. കുടുംബം പുലർത്താൻ ബുദ്ധിമുട്ടിയ ഇയാൾ, കുട്ടികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ വിൽക്കുകയും ആ പണം ഉപയോഗിച്ച് വൈദ്യുതി ബില്ലുകൾ അടയ്ക്കുകയും ചെയ്തു. എന്നാൽ തന്റെ കൊറിയൻ വീഡിയോകളും ഗെയിമുകളും തടസ്സപ്പെട്ടതിൽ കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
സംഭവദിവസം രാത്രി അമ്മയുടെ ഫോൺ കൈക്കലാക്കിയെങ്കിലും അവർക്ക് ഇഷ്ടപ്പെട്ട കൊറിയൻ ആപ്പുകളോ സുഹൃത്തുക്കളോ ആക്സസ് ചെയ്യാൻ കഴിഞ്ഞില്ല. ഇതിൽ നിരാശരായാണ് കുട്ടികൾ കടുംകൈ ചെയ്തതെന്ന് പൊലിസ് കരുതുന്നു.ഒമ്പത് പേജുള്ള ഡയറിക്കുറിപ്പിൽ കൊറിയൻ സംസ്കാരത്തോടുള്ള ഇവരുടെ തീവ്രമായ അഭിനിവേശം വ്യക്തമാണ്.
സങ്കീർണ്ണമായ കുടുംബ പശ്ചാത്തലം
അന്വേഷണത്തിനിടെ ചേതൻ കുമാറിന്റെ വിവാഹത്തെക്കുറിച്ചുള്ള വിചിത്രമായ വിവരങ്ങളും പൊലിസിന് ലഭിച്ചു. സഹോദരിമാരായ മൂന്ന് സ്ത്രീകളെയാണ് (സുജാത, ഹീന, ടീന) ചേതൻ വിവാഹം കഴിച്ചത്. ആത്മഹത്യ ചെയ്ത കുട്ടികൾക്ക് അച്ഛനോടായിരുന്നു കൂടുതൽ അടുപ്പം. ആത്മഹത്യാക്കുറിപ്പിൽ അച്ഛനെ സ്നേഹപൂർവ്വം പരാമർശിച്ച കുട്ടികൾ ഒരിടത്തും അമ്മമാരുടെ പേര് എഴുതിയിരുന്നില്ല.
പഴയ കേസുകളും നിഴലിൽ
ചേതൻ കുമാറിന്റെ മുൻകാല ജീവിതവും പൊലിസ് പരിശോധിക്കുന്നുണ്ട്. 2015-ൽ ഇയാളുടെ ലിവ്-ഇൻ പങ്കാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചിരുന്നു. അന്ന് അത് ആത്മഹത്യയാണെന്ന് കണ്ട് കേസ് അവസാനിപ്പിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതും അന്വേഷണ പരിധിയിൽ വന്നേക്കാം.
സൈബർ ക്രൈം ടീമും ഫോറൻസിക് വിദഗ്ധരും ഐഎംഇഐ (IMEI) നമ്പറുകൾ ഉപയോഗിച്ച് വിറ്റഴിച്ച ഫോണുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കൊറിയൻ ആപ്പുകളിലൂടെ ആരെങ്കിലും കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."