വാങ്കഡെയിൽ ഇന്ത്യയെ വിറപ്പിച്ച് യുഎസ്എ ബൗളർമാർ; ഒറ്റക്ക് പൊരുതി ഇന്ത്യൻ നായകൻ, അമേരിക്കയ്ക്ക് വിജയലക്ഷ്യം 162 റൺസ്
മുംബൈ: ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ 161 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞെങ്കിലും, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (49 പന്തിൽ 84) ഒറ്റയാൾ പോരാട്ടമാണ് നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
തകർന്നടിഞ്ഞ മുൻനിര
വാങ്കഡെയിലെ ബാറ്റിംഗ് പിച്ചിൽ വലിയ സ്കോർ പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു തുടക്കം.അഭിഷേക് ശർമ്മ നേരിട്ട ആദ്യ പന്തിൽ തന്നെ അലി ഖാന്റെ പന്തിൽ പുറത്തായത് ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയായി.ഇഷാൻ കിഷൻ (20), തിലക് വർമ്മ (25) കളി പതിയെ മുന്നോട്ട് നീക്കിയെങ്കിലും ഷാഡ്‌ലി വാൻ ഷാൽക്വിക്ക് എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ ഇരുവരും പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. അതേ ഓവറിൽ തന്നെ ശിവം ദുബെയെയും (0) നഷ്ടപ്പെട്ടതോടെ ഇന്ത്യ 46/4 എന്ന നിലയിലായി.രക്ഷകരാകുമെന്ന് കരുതിയ റിങ്കു സിംഗ് (6), ഹാർദിക് പാണ്ഡ്യ (5) എന്നിവർ പരാജയപ്പെട്ടതോടെ ഇന്ത്യ 100 കടക്കില്ലെന്ന് പോലും തോന്നിച്ചു.
സൂര്യായനം
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും നിലയുറപ്പിച്ചു കളിച്ച സൂര്യകുമാർ യാദവ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. പത്തൊമ്പതാം ഓവറിൽ അക്സർ പട്ടേൽ (14) പുറത്തായെങ്കിലും, അവസാന ഓവറിൽ സൗരഭ് നേത്രാവൽക്കറെ കടന്നാക്രമിച്ച സൂര്യ 21 റൺസാണ് അടിച്ചുകൂട്ടിയത്. 10 ഫോറുകളും 4 സിക്സറുകളും ഉൾപ്പെട്ടതാണ് സൂര്യയുടെ ഇന്നിംഗ്സ്.
അമേരിക്കൻ ബൗളിംഗ് മികവ്
അമേരിക്കയ്ക്കായി ഷാഡ്‌ലി വാൻ ഷാൽക്വിക്ക് 4 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചു. ഹർമീത് സിംഗ് രണ്ട് വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ സൗരഭ് നേത്രാവൽക്കർ റൺസ് വഴങ്ങിയെങ്കിലും തുടക്കത്തിൽ ഇന്ത്യൻ ഓപ്പണർമാരെ പിടിച്ചു കെട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."