റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി
കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ സർക്കാർ ജീവനക്കാർക്കായി പുതുക്കിയ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത് സിവിൽ സർവീസ് ബ്യൂറോ. പുതിയ ഉത്തരവ് പ്രകാരം പുണ്യമാസത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ദിവസം നാലര മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള ഫ്ലെക്സിബിൾ വർക്കിംഗ് സിസ്റ്റം അനുസരിച്ച്, രാവിലെ 8.30-നും 10.30-നും ഇടയിൽ എപ്പോൾ വേണമെങ്കിലും ജോലി ആരംഭിക്കാവുന്ന രീതിയിലാണ് ക്രമീകരണം. ഓരോ സർക്കാർ സ്ഥാപനത്തിനും അവരുടെ പ്രവർത്തന രീതിയ്ക്കും ആവശ്യകതകൾക്കും അനുസൃതമായി നിശ്ചിത സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് ജോലി ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സമയം തീരുമാനിക്കാവുന്നതാണ്.
സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാർക്ക് ജോലിക്ക് എത്തുന്ന സമയത്ത് 15 മിനിറ്റ് ഇളവ് (Grace Period) അനുവദിച്ചിട്ടുണ്ട്. കൂടാതെ, വനിതാ ജീവനക്കാർക്ക് പ്രവൃത്തി സമയം അവസാനിക്കുന്ന ഘട്ടത്തിൽ 15 മിനിറ്റ് നേരത്തെ മടങ്ങാനുള്ള പ്രത്യേക ഇളവും നൽകിയിട്ടുണ്ട്.
വൈകുന്നേരത്തെ ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സിവിൽ സർവീസ് ബ്യൂറോ പുറപ്പെടുവിച്ചു. റമദാൻ മാസത്തിൽ വൈകുന്നേരത്തെ ഔദ്യോഗിക പ്രവൃത്തി സമയം വൈകുന്നേരം 6.45-ന് മുൻപായി ആരംഭിക്കരുത് എന്ന് നിർദ്ദേശമുണ്ട്. ജീവനക്കാർക്ക് വ്രതാനുഷ്ഠാനങ്ങൾക്കും ആരാധനാ കർമ്മങ്ങൾക്കും ആവശ്യമായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
kuwait announces reduced ramadan working hours for government employees, setting official duty time at four and a half hours daily, aiming to support fasting staff, improve productivity, and ensure public services during the holy month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."