കൈയ്യിൽ പണമില്ലെങ്കിലും കുട്ടികൾ യാത്ര പോകും; 15 വർഷമായി തന്റെ കുട്ടികൾക്ക് വേണ്ടി ശമ്പളം മാറ്റിവെക്കുന്ന ഒരധ്യാപകൻ
മലപ്പുറം: സ്‌കൂളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ കൈയ്യിൽ പണമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടി പോലും സങ്കടപ്പെടരുത്. കഴിഞ്ഞ 15 വർഷമായി ഈയൊരു ലക്ഷ്യത്തോടെ തന്റെ ശമ്പളത്തിന്റെ ഒരു വിഹിതം കുട്ടികൾക്കായി മാറ്റിവെക്കുകയാണ് മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് മാനവേദൻ യുപി സ്‌കൂളിലെ ഉറുദു അധ്യാപകനായ പി.സി. ഷെരീഫ്.
2008-ൽ നടന്ന ഒരു സംഭവമാണ് ഷെരീഫ് മാഷിന്റെ ചിന്താഗതി മാറ്റിയത്. സ്‌കൂളിൽ നിന്നും വിനോദയാത്ര പോകുന്ന വിവരം അറിയിച്ചപ്പോൾ ഒരു കൂട്ടം കുട്ടികൾ മാറി നിൽക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. എന്തുകൊണ്ട് വരുന്നില്ലെന്ന ചോദ്യത്തിന്, "500 രൂപ പോലും നൽകാൻ വീട്ടിലെ സാഹചര്യമില്ല മാഷേ, കൂലിപ്പണിക്ക് പോകുന്ന ഉപ്പയെയും ഉമ്മയെയും ബുദ്ധിമുട്ടിക്കാൻ വയ്യ" എന്നായിരുന്നു ആ കുരുന്നുകളുടെ മറുപടി. മാതാപിതാക്കളുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ ആ കുട്ടികളുടെ മറുപടി അധ്യാപകന്റെ മനസ്സ് മാറ്റുകയായിരുന്നു. അന്ന് മുതൽ കുട്ടികളുടെ യാത്രാച്ചെലവ് അദ്ദേഹം ഏറ്റെടുത്തു.
അരീക്കോട് സ്വദേശിയായ ഷെരീഫ് കഴിഞ്ഞ 20 വർഷമായി മാനവേദൻ സ്‌കൂളിലെ അധ്യാപകനാണ്. ഇത്തവണ 5, 6, 7 ക്ലാസുകളിൽ നിന്നായി 87 കുട്ടികളെയാണ് അദ്ദേഹം സ്വന്തം ചെലവിൽ യാത്ര കൊണ്ടുപോയത്. മുൻവർഷങ്ങളിൽ കൊച്ചി മെട്രോ, ഹിൽ പാലസ്, അതിരപ്പള്ളി, മലമ്പുഴ എന്നിവിടങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിച്ചു. ഇത്തവണ കക്കാടംപൊയിൽ മലനിരകളിലേക്കാണ് ഷെരീഫ് മാഷ് തന്റെ കുട്ടികളെ കൊണ്ടു പോകുന്നത്. കുട്ടികളുടെ മുഖത്തെ ആ വിടർന്ന ചിരിയാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം. ഒരു കുട്ടിയുടെയും ആഗ്രഹങ്ങൾ പണമില്ലാത്തതിന്റെ പേരിൽ പൊലിഞ്ഞുപോകരുത് എന്ന് അധ്യാപകൻ പറയുന്നു.
സഹപ്രവർത്തകരുടെയും രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണയോടെ ഈ വലിയ ദൗത്യം അദ്ദേഹം ഇന്നും തുടരുന്നു. നിസ്വാർത്ഥമായ ഈ പ്രവർത്തനം സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ പ്രശംസയാണ് നേടുന്നത്.
For the past 15 years, P.C. Shareef, an Urdu teacher at Manavedan UP School in Malappuram, has been a hero to his students. Moved by the sight of children skipping school trips due to financial struggles at home, he decided to take action. Since 2008, he has been setting aside a portion of his own salary to fund the travel expenses of underprivileged students.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."