എസ്.ഐ.ആർ ഹിയറിങ്ങിനിടെ അപകടം: ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായി, ദുരന്തത്തിനിടയിലും യുവാവിനെ വിളിച്ചുവരുത്തി അധികൃതർ
മാൽഡ: പശ്ചിമ ബംഗാളിൽ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്.ഐ.ആർ (Special Inquiry Report) ഹിയറിങ്ങിന് ഹാജരാകാനുള്ള യാത്രക്കിടെയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ഭാര്യയെയും ഒൻപത് മാസം പ്രായമായ കുഞ്ഞിനെയും നഷ്ടമായി. മാൽഡ സ്വദേശി മുഹമ്മദ് യാസീൻ അൻസാരിക്കാണ് ഈ ദുർഗതിയുണ്ടായത്. എന്നാൽ, ദുരന്തത്തിനിടയിലും ഹിയറിങ്ങിൽ നിന്ന് ഇളവ് നൽകാൻ അധികൃതർ തയ്യാറാകാത്തതിനെത്തുടർന്ന് പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ വെച്ച് ഇയാൾക്ക് ഹിയറിങ് സെന്ററിൽ ഹാജരാകേണ്ടി വന്നു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. വോട്ടർ പട്ടികയിലെ ഫോമിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കാണിച്ച് മുഹമ്മദ് യാസീനും കുടുംബത്തിനും തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചിരുന്നു. ഇതനുസരിച്ച് ഹിയറിങ്ങിൽ പങ്കെടുക്കാൻ ഭാര്യ ഹലീമ ഖാത്തൂണിനും കുഞ്ഞിനുമൊപ്പം ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഹലീമ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിന്റെ വലിയ ആഘാതത്തിനിടയിലും ഹിയറിങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് യാസീനെ ഉദ്യോഗസ്ഥർ ഒഴിവാക്കിയില്ല. ഇതോടെയാണ് മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ച ശേഷം തളർന്ന മനസ്സുമായി ഇയാൾക്ക് അധികൃതർക്ക് മുന്നിലെത്തേണ്ടി വന്നത്.
ഫോം കൃത്യമായാണ് പൂരിപ്പിച്ചു നൽകിയിരുന്നത്. എന്നിട്ടും ഹിയറിങ്ങിന് വരാൻ അവർ ആവശ്യപ്പെട്ടു. ഇവിടെ വരാൻ ആവശ്യപ്പെട്ടില്ലായിരുന്നെങ്കിൽ എനിക്ക് എന്റെ കുടുംബത്തെ നഷ്ടമാകില്ലായിരുന്നു എന്നും മുഹമ്മദ് യാസീൻ അൻസാരി പറയുന്നു.
സംഭവത്തെത്തുടർന്ന് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് മാൽഡ യൂത്ത് തൃണമൂൽ പ്രസിഡന്റ് പ്രസേൻജിത് ദാസ് ആരോപിച്ചു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബംഗാളിനെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് മമത ആരോപിച്ചു. എസ്.ഐ.ആർ സമ്മർദ്ദം മൂലം ഇതുവരെ 150-ലധികം പേർ മരിച്ചതായും മമത കോടതിയെ ബോധിപ്പിച്ചു. മമത ബാനർജിയുടെ ഹരജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. കേസ് വരും തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
In a heart-wrenching incident in Malda, West Bengal, a primary school teacher named Mohammad Yasin Ansari lost his wife, Halima Khatun, and their nine-month-old son in a road accident while traveling to a voter list verification hearing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."