നൂറിൻ്റെ നായകൻ
നൂറിന്റെ പ്രഭയിൽ സംഘബലവും കർമമണ്ഡലവും പുതിയൊരു ചരിത്രം രചിക്കുകയാണ്. ഇസ്‍ലാമിക മതമൂല്യങ്ങളെ പാരമ്പര്യത്തനിമയിൽ നൂറ്റാണ്ടുകാലം ജനസമക്ഷം പകർന്നേകിയ സമസ്ത മനുഷ്യമഹാസാഗരത്തെ ഒരുമിച്ചു ചേർത്തപ്പോൾ ഹൃദയത്തിലൊരു നായകരുണ്ട്. കേരളീയ മുസ്‌ലിം സമുദായത്തിന്റെ ആധികാരിക പണ്ഡിതസഭ ശതാബ്ദിയുടെ നിറവിൽ നിൽക്കുമ്പോൾ നായകസ്ഥാനത്ത് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണെന്നത് ചരിത്രനിയോഗം. പണ്ഡിത സൂര്യതേജസ് ശംസുൽ ഉലമയുടെ ശിഷ്യനായി കർമരംഗത്തിറങ്ങിയ ജിഫ്‌രി തങ്ങളുടെ നേതൃപാടവമാണ് ഇന്ന് സമസ്തയുടെ മുന്നേറ്റങ്ങളുടെ ചാലകശക്തി.
കർക്കശവും ലളിതവുമായ നിലപാടുകളുടെ സൗകുമാര്യതയിൽ മലയാളക്കരയ്ക്ക് അകത്തും പുറത്തും മുസ്‌ലിം ഉമ്മത്തിന് നേതൃത്വം നൽകുന്ന ജിഫ്‌രി തങ്ങൾ സമസ്തയുടെ അധ്യക്ഷപദത്തിലെത്തിയിട്ട് എട്ട് വർഷം പൂർത്തിയാകുന്നു. കേരളത്തിന്റെ വടക്കേ അറ്റത്തും അയൽ സംസ്ഥാനമായ കർണാടകയിലെ വിവിധ മഹല്ലുകളിലുമടക്കം ഖാസി സ്ഥാനം വഹിക്കുന്ന തങ്ങൾ പതിറ്റാണ്ടുകളായി കർമരംഗത്ത് സജീവമാണ്. സമസ്തയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് കാസർകോട് സാക്ഷിയാകുമ്പോൾ മലയാള നാടിനപ്പുറം സുപരിചിത നായകനായ ജിഫ്‌രി തങ്ങളുടെ പ്രവർത്തനങ്ങളുടെ വിജയം കൂടിയാണിത്.
ബഹുമുഖ പദ്ധതികളോടെ ഇന്ത്യക്ക് അകത്തും പുറത്തും വിദ്യാഭ്യാസ മുന്നേറ്റം കൂടുതൽ വിപുലപ്പെടുത്തുകയെന്ന സമസ്തയുടെ ലക്ഷ്യത്തിലേക്കാണ് കുണിയയുടെ മണ്ണിലെ പുരുഷാരം സാക്ഷിയാകുന്നത്. പ്രൗഢവും ദീപ്തവുമായ സമസ്തയുടെ പ്രോജ്വലമായ പ്രവർത്തനങ്ങളുടെ അമരത്ത് സയ്യിദുൽ ഉലമയുണ്ടെന്നത് ഈ കാലത്തെ കൂടുതൽ സമൃദ്ധമാക്കുന്നു. പ്രതിസന്ധികൾ നിറഞ്ഞ സമയത്താണ് ജിഫ്‌രി തങ്ങൾ സമസ്തയെന്ന ഇസ്‌ലാമിക ആദർശ സംഘടനയുടെ അധ്യക്ഷ പദവിയിലെത്തുന്നത്. തങ്ങൾ കപ്പിത്താനായതു മുതൽ സമസ്തയെന്ന മുസ്‌ലിം ബഹുജനതയുടെ കപ്പൽ കാറ്റിലും കോളിലും ഉലയാതെ മുന്നോട്ടു ഗമിക്കുകയാണ്. തങ്ങൾക്കു ലഭിക്കുന്ന കലർപ്പില്ലാത്ത സ്‌നേഹവും സ്വീകാര്യതയും സമസ്തയ്ക്ക് കൂടുതൽ ഊർജം പകരുന്നു.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ നിറവ്യത്യാസങ്ങളില്ലാതെ തങ്ങളുടെ വാക്കുകൾക്ക് പ്രാധാന്യം നൽകുന്നുവെന്നതും സമീപകാല സമസ്തയുടെ പ്രയാണത്തിൽ വേറിട്ട അധ്യായമാണ്. പ്രശ്‌നകലുഷിതമായ സാമുദായിക സംഘർഷങ്ങൾ ഇല്ലാതായതും ഐക്യത്തിന്റെ ഉൾച്ചേരലുകൾ മുമ്പെങ്ങുമില്ലാത്ത വിധം സാധ്യമായതും തങ്ങളുടെ നേതൃമഹിമയെ അടയാളപ്പെടുത്തുന്നു.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കേരളം ജിഫ്‌രി തങ്ങൾക്കു നൽകുന്ന പരിഗണന കൂടി ചേരുമ്പോൾ മുസ്‌ലിം ഉമ്മത്തിന്റെ അജയ്യനായ കാവൽക്കാരനാവുകയാണ് തങ്ങൾ. വിഷയങ്ങളുടെ മർമമറിഞ്ഞ് മറുപടി പറയുന്ന തങ്ങളുടെ നയനിലപാടുകൾ മുസ്‌ലിം ജനത ഒന്നടങ്കം ഏറ്റെടുക്കുന്ന കാഴ്ചയും നേതൃപ്രഭാവമാണ്. ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമിട്ട ബംഗളൂരു സമ്മേളനത്തിലെ ജനസഞ്ചയവും ഒടുവിലായി മൂന്ന് സംസ്ഥാനങ്ങളിലൂടെ ജിഫ്‍രി തങ്ങൾ നയിച്ച സമസ്ത ശതാബ്ദി സന്ദേശയാത്രയുടെ സമാനതകളില്ലാത്ത സ്വീകാര്യതയും ചരിത്രമായത് നേതൃരംഗത്തെ ശോഭനമായ അധ്യായത്തെ അടയാളപ്പെടുത്തുന്നു.
അധ്യക്ഷ പദവിയിലിരുന്ന് തങ്ങൾ സമസ്തയ്ക്ക് ധീരമായി നേതൃത്വം നൽകുമ്പോൾ ജനറൽ സെക്രട്ടറി പദത്തിൽ സൗമ്യസാന്നിധ്യമായി കർമരംഗത്തുള്ള പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും ശാന്തഗംഭീരനായി ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാരും കർമരംഗത്ത് നിസ്വാർഥ സേവകനായി എം.ടി അബ്ദുല്ല മുസ്‍ലിയാരും പ്രസ്ഥാനത്തിന്റെ കരുത്താണ്.
കേരളത്തിനു പുറത്ത് പലകാരണങ്ങളാൽ പിന്നോക്കം പോയ സമുദായത്തെ സമുദ്ധരിച്ചെടുത്ത് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മുന്നേറാൻ പ്രാപ്തരാക്കുന്ന സമസ്തയുടെ പുതിയ പദ്ധതികൾ വരുംകാല ചരിത്രത്തിന്റെ നേർസാക്ഷ്യമാകും. നൂറ്റാണ്ടിന്റെ നിറശോഭയിൽ തിളങ്ങുന്ന സമസ്തയെന്ന സാർഥവാഹകസംഘത്തിന്റെ ലക്ഷ്യപൂർത്തീകരണത്തിന് സമുദായം കൂടെയുണ്ടാകുമെന്നാണ് കുണിയയിലെത്തിയ ജനലക്ഷങ്ങൾ വിളിച്ചുപറയുന്നത്. നേതൃഗുണത്തിന്റെ പ്രഭയിൽ എക്കാലവും കേരളീയ മുസ്‍ലിം സമുദായത്തിന് നേരിന്റെ, നന്മയുടെ ദിശാബോധം നൽകിയ പണ്ഡിതമഹത്തുക്കളുടെ പിന്നിൽ അണിനിരന്ന ജനതയ്ക്ക് എന്നും തലയുയയർത്തി നിൽക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."