ദുബൈയിൽ റമദാനിലെ സ്കൂൾ സമയം കുറച്ചു; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ
ദുബൈ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ദുബൈയിലെ സ്വകാര്യ സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA). റമദാനിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സ്കൂൾ പ്രവൃത്തി സമയം പ്രതിദിനം പരമാവധി അഞ്ച് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പഠനത്തിൽ തുടർച്ച ഉറപ്പാക്കുന്നതോടൊപ്പം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ നിർദ്ദേശപ്രകാരം, നോമ്പെടുക്കുന്ന വിദ്യാർത്ഥികളെ ശാരീരിക വിദ്യാഭ്യാസ (Physical Education) ക്ലാസുകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. കായിക ക്ലാസുകൾക്ക് പകരം ഇവർക്ക് അനുയോജ്യമായ മറ്റ് പഠന പ്രവർത്തനങ്ങൾ നൽകാൻ സ്കൂളുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പങ്കെടുക്കുന്നതിനായി രാവിലെ 11:30-ന് മുമ്പ് സ്കൂളുകൾ പ്രവർത്തനം അവസാനിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
സ്കൂൾ സമയം നിശ്ചയിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും അതോറിറ്റി ഉറപ്പാക്കിയിട്ടുണ്ട്. സ്കൂൾ തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം തീരുമാനിക്കുമ്പോൾ കുടുംബങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് സ്വകാര്യ സ്കൂളുകളോട് ആവശ്യപ്പെട്ടു. യുഎഇയുടെ സാമൂഹികവും മതപരവുമായ ആചാരങ്ങളെ മാനിക്കുന്നതോടൊപ്പം സുരക്ഷിതവും പിന്തുണയേറിയതുമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
authorities in dubai announce shorter school hours during ramadan with updated guidelines. schools will operate reduced daily schedules, typically a maximum of five hours, helping students balance fasting, prayer and study while accommodating cultural practices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."