ഒമാനിൽ പ്രവാസികൾക്കും കമ്പനികൾക്കും വൻ ആശ്വാസം; 100 മില്യൺ റിയാൽ തൊഴിൽ പിഴകൾ എഴുതിത്തള്ളി
മസ്‌കത്ത്: ഒമാനിലെ തൊഴിൽ വിപണി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തൊഴിൽ സംബന്ധമായ പിഴകളിൽ വൻ ഇളവ് പ്രഖ്യാപിച്ചു. ഏകദേശം 100 മില്യൺ ഒമാൻ റിയാലിന്റെ (ഏകദേശം 2,100 കോടിയിലധികം രൂപ) പിഴയാണ് മന്ത്രാലയം എഴുതിത്തള്ളിയതെന്ന് തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് ബാവൈൻ അറിയിച്ചു.
കമ്പനികൾക്കും തൊഴിലാളികൾക്കും അവരുടെ നിയമപരമായ പദവി ക്രമീകരിക്കുന്നതിനും രേഖകൾ ശരിയാക്കുന്നതിനും വേണ്ടിയാണ് ഈ രാജ്യവ്യാപക നീക്കം. 2025-ലെ പുതുക്കിയ തൊഴിൽ നിയമം കൃത്യമായി പാലിക്കാൻ സ്ഥാപനങ്ങളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടിശ്ശികയുള്ള നിയമലംഘനങ്ങൾ പരിഹരിക്കാനും പിഴ ഈടാക്കാതെ തന്നെ നിയമപരമായ നില മെച്ചപ്പെടുത്താനും ഈ ഇളവ് സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും വലിയ അവസരമാണ് നൽകിയിരിക്കുന്നത്.
ഒമാനിലെ തൊഴിൽ വിപണിയിലെ അസമത്വങ്ങൾ പരിഹരിക്കുക, അനധികൃത തൊഴിൽ രീതികൾ കുറയ്ക്കുക, ഔദ്യോഗിക നിയമന-സ്പോൺസർഷിപ്പ് നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ നടപടികളിലൂടെ അധികൃതർ വിഭാവനം ചെയ്യുന്നത്. തൊഴിൽ സാഹചര്യങ്ങൾ സുസ്ഥിരമാക്കുന്നതിനും വിപണിയിലെ തിരുത്തൽ നടപടികൾ ഊർജ്ജിതമാക്കുന്നതിനും ഈ വൻ തുക എഴുതിത്തള്ളിയത് സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഒമാൻ ഭരണകൂടത്തിന്റെ ഈ നടപടി ആയിരക്കണക്കിന് പ്രവാസികൾക്കും ചെറുകിട-വൻകിട സ്ഥാപനങ്ങൾക്കും വലിയ സാമ്പത്തിക ആശ്വാസം നൽകും.
oman announces major relief for expatriates and companies by writing off labour fines worth 100 million rials. the move aims to ease financial pressure, support businesses, regularise workers, and strengthen the country’s labour market stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."