ശബരിമല സ്വർണ്ണക്കൊള്ള കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ ജയറാമിന് നോട്ടീസ്
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാമിന് ഇ.ഡി നോട്ടീസ്. അടുത്ത ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നിർദേശം. ജയറാമിന് പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത തേടും. കേസുമായി ബന്ധപ്പെട്ട് ജയറാമിനെ നേരത്തെ തന്നെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയും ജയറാമും ചേർന്ന് പൂജ നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള നടപടി. ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങൾ ജയറാമിന്റെ വീട്ടിലെത്തിക്കുകയും അവിടെ നിന്നും പൂജ നടത്തുകയും ചെയ്തിരുന്നു. പൂജ നടത്തിയാൽ വീട്ടിൽ ഐശ്വര്യം വരുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു താൻ വീട്ടിൽ പൂജ നടത്തിയത് എന്നായിരുന്നു ജയറാം വ്യക്തമാക്കിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ തനിക്ക് ഒന്നുമറിയില്ലെന്നും താനൊരു കടുത്ത അയ്യപ്പഭക്തനാണെന്നും എല്ലാ വർഷവും ശബരിമലയിൽ പോകാറുണ്ടെന്നും അവിടെ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നതെന്നുമായിരുന്നു ജയറാം നൽകിയ മൊഴി.
അതേസമയം സ്വർണകൊള്ള കേസിൽ അടുത്തിടെ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. 110 ദിവസത്തിനുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാൽ ദ്വാരപാലക പാളി കേസിന് പുറമെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി യുടെ ജയിൽ മോചനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."