സച്ചിദാനന്ദന്റെ തുറന്നുപറച്ചിൽ വെട്ടിലായി സി.പി.എം; അനുകൂലിച്ചും എതിർത്തും സാംസ്കാരിക- രാഷ്ട്രീയ കേരളം
കണ്ണൂർ: മൂന്നാം പിണറായി സർക്കാർ എന്ന പ്രതീക്ഷയിൽ ഭരണനേട്ടങ്ങളുയർത്തി പ്രചാരണത്തിനിറങ്ങിയ എൽ.ഡി.എഫിന് കനത്ത പ്രഹരമേൽപ്പിച്ച് കവി സച്ചിദാനന്ദൻ. കഴിഞ്ഞദിവസം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇടതുസഹയാത്രികനും കേരളസാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ തുടർഭരണം ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് തുറന്നടിച്ചത്.
അധികാരം കുത്തകയാകുമ്പോൾ അതു ദുരധികാരമായി മാറാൻ സാധ്യതയുണ്ടെന്നും, ബംഗാളിന്റെ ഉദാഹരണം നമുക്കു മുന്നിലുണ്ടെന്നുമാണ് അഭിമുഖത്തിൽ സച്ചിദാനന്ദൻ ഓർമിപ്പിച്ചത്. സച്ചിദാനന്ദനെ പിന്തുണച്ച് എഴുത്തുകാരി സാറാ ജോസഫും സമാന അഭിപ്രായവുമായി രംഗത്തെത്തിയതോടെ എൽ.ഡി.എഫിൻ്റെ തുടർഭരണ സ്വപ്‌നങ്ങൾക്ക് മങ്ങലേറ്റിട്ടുണ്ട്.
മുൻ കാലങ്ങളിൽ എം.ടി വാസുദേവൻനായരും എം.മുകുന്ദനും സക്കറിയയും അടക്കമുള്ളവർ അപ്രീതി വകവയ്ക്കാതെ സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരേ പ്രതികരിച്ചിരുന്നു. അന്ന് നിശബ്ദത പാലിച്ചവരുടെ കൂട്ടത്തിലായിരുന്നു സച്ചിദാനന്ദനും സാറാ ജോസഫും. അവരാണ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയപ്പോൾ തുടർഭരണവിരുദ്ധ പരാമർശവുമായി രംഗത്തെത്തിയത്.
നിർണായക സമയത്ത് പാർട്ടിയെ പിന്നിൽനിന്ന് കുത്തുകയാണ് സച്ചിദാനന്ദനെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ അണികളും അതിരൂക്ഷ വിമർശനമാണ് നടത്തുന്നത്. പാർട്ടി നൽകിയ ആനുകൂല്യങ്ങളെല്ലാം അനുഭവിച്ചതിനുശേഷമുള്ള കാലുമാറ്റം അക്കരപ്പച്ച തേടിയുള്ളതാണെന്നും, പ്രായമേറുമ്പോഴുള്ള ഓർമക്കുറവാണ് പ്രതികരണങ്ങളിലുള്ളതെന്നുമാണ് ഇടതു പ്രൊഫൈലുകളിലെ വിമർശനം. സച്ചിദാനന്ദൻ പറഞ്ഞത് അദ്ദേഹത്തിന്റെ ആശയമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. തുടർ ഭരണം ഉണ്ടായാൽ, കേഡർമാർക്കുൾപ്പെടെ ജാഗ്രതക്കുറവ് വരുമെന്നത് സച്ചിദാനന്ദന്റെ തോന്നലാണ്.
അതിനർഥം ഈ സർക്കാർ തുടരേണ്ട എന്നല്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സച്ചിദാനന്ദന്റെ നിലപാടുകൾ തള്ളി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജയും രംഗത്തെത്തി. അദ്ദേഹം പാർട്ടി പ്രവർത്തകനല്ലെന്നും ഇടതുപക്ഷ ആശയം മാത്രം ഉള്ളയാളാണെന്നുമാണ് ശൈലജയുടെ പ്രതികരണം. സച്ചിദാനന്ദന്റെ അഭിപ്രായം കേരളത്തിലെ ജനങ്ങൾക്കില്ലെന്നും കെ.കെ ശൈലജ വ്യക്തമാക്കി.ബംഗാളിലെ സാഹചര്യത്തെക്കുറിച്ച് മാത്രമാണ് സച്ചിദാനന്ദൻ സംസാരിച്ചതെന്നും കേരളത്തിന്റെ അനുഭവം ആണ് ഇവിടെ പരിശോധിക്കേണ്ടതെന്നുമാണ് എൽ .ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ്റെ അഭിപ്രായം. സാമൂഹികക്ഷേമ നടപടികളിൽ ഈ രാജ്യത്ത് മാതൃകാപരമായ പ്രവർത്തനമാണ് കേരളം നടത്തിയതെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടിയത് സി.പി.എമ്മിന്റെ അപചയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇനിയൊരു തുടർഭരണം നല്ലതല്ല എന്നാണ് സച്ചിദാനന്ദൻ പറയുന്നത്. കേരളത്തിലെ ജനങ്ങളുടെ പൊതുവികാരമാണ് ഇടതുപക്ഷ സഹയാത്രികരായ ആളുകൾ പങ്കുവയ്ക്കുന്നതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."