ഷാർജയിൽ റമദാൻ ഭക്ഷ്യ പെർമിറ്റുകൾ നൽകിത്തുടങ്ങി; പ്രദർശനത്തിനും പാചകത്തിനും കർശന നിയമങ്ങൾ, ഫീസ് വിവരങ്ങൾ ഇങ്ങനെ
ഷാർജ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ഷാർജയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഭക്ഷ്യ പെർമിറ്റുകൾ നൽകിത്തുടങ്ങി. പകൽ സമയത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനും ഇഫ്താറിന് മുൻപായി കടകൾക്ക് മുന്നിൽ ലഘുഭക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനുമുള്ള അനുമതി പത്രങ്ങളാണ് ഷാർജ മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്നത്.
റമദാൻ മാസത്തിൽ പകൽ സമയത്ത് ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും റെസ്റ്റോറന്റുകൾക്കും ഷോപ്പിംഗ് മാളുകളിലെ കൗണ്ടറുകൾക്കും പെർമിറ്റ് ആവശ്യമാണ്. 3,000 ദിർഹമാണ് ഇതിനുള്ള ഫീസ്. ഈ പെർമിറ്റ് എടുക്കുന്നവർ താഴെ പറയുന്ന നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്:
- റെസ്റ്റോറന്റ് ഹാളിനുള്ളിൽ ഇരുന്ന ഭക്ഷണം കഴിക്കാൻ ഉപഭോക്താക്കളെ അനുവദിക്കരുത്.
- അടുക്കളകളിൽ മാത്രമേ ഭക്ഷണം തയ്യാറാക്കാനും പാചകം ചെയ്യാനും അനുവാദമുള്ളൂ.
ഇഫ്താറിന് മുൻപായി കടകൾക്ക് മുന്നിൽ പലഹാരങ്ങളും മറ്റും പ്രദർശിപ്പിച്ചു വിൽക്കാൻ റെസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, മധുരപലഹാര കടകൾ, ബേക്കറികൾ എന്നിവയ്ക്ക് അനുമതിയുണ്ട്. ഇതിന് 500 ദിർഹമാണ് ഫീസ് ഈടാക്കുന്നത്. എന്നാൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കർശനമായ മാനദണ്ഡങ്ങൾ മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുണ്ട്:
കടയുടെ മുൻവശത്തെ ടൈൽ വിരിച്ച നടപ്പാതയിൽ മാത്രമേ ഭക്ഷണം പ്രദർശിപ്പിക്കാവൂ. മണൽ നിറഞ്ഞ ഇടങ്ങളിൽ പാടില്ല. തുരുമ്പെടുക്കാത്ത ലോഹ പാത്രങ്ങൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. ഭക്ഷണ സാധനങ്ങൾ അലുമിനിയം ഫോയിലോ സുതാര്യമായ പ്ലാസ്റ്റിക്കോ ഉപയോഗിച്ച് കൃത്യമായി മൂടിയിരിക്കണം. ഭക്ഷണം ഉചിതമായ താപനിലയിൽ സൂക്ഷിക്കണം. ലൈസൻസുള്ള സ്ഥാപനത്തിനുള്ളിൽ തന്നെയായിരിക്കണം ഇവ തയ്യാറാക്കേണ്ടത്.
എങ്ങനെ അപേക്ഷിക്കാം?
പെർമിറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ ഷാർജ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 'കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് പെർമിറ്റ്' (Commercial Establishment Permit) സേവനങ്ങൾക്കായി അപേക്ഷിക്കേണ്ടതാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
authorities in sharjah have started issuing ramadan food permits, introducing strict regulations for food preparation and display along with detailed fee structures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."