തെഹ്റാനിൽ യുഎഇ-ഇറാൻ നേതാക്കളുടെ കൂടിക്കാഴ്ച; നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനം
തെഹ്‌റാൻ: യുഎഇയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകളുടെ രണ്ടാം ഘട്ടം തെഹ്‌റാനിൽ വെച്ച് നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രാദേശികമായ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനുമുള്ള നിർണ്ണായക തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.
യുഎഇ വിദേശകാര്യ സഹമന്ത്രി ലാന നുസൈബെയും ഇറാന്റെ രാഷ്ട്രീയ കാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മാജിദ് തഖ്ത് റവാഞ്ചിയും സംയുക്തമായി യോഗത്തിന് അധ്യക്ഷത വഹിച്ചു. ഇറാനിലെ യുഎഇ അംബാസഡർ ഖാലിദ് ബെൽഹോൾ, യുഎഇയിലെ ഇറാൻ അംബാസഡർ റെസ അമേരി എന്നിവരും ഇരുരാജ്യങ്ങളിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനും സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്താനും യോഗം ലക്ഷ്യമിട്ടു. മേഖലയിലെ സമാധാനത്തെയും സുരക്ഷയെയും ബാധിക്കുന്ന ഏറ്റവും പുതിയ സംഭവവികാസങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. നിലവിലുള്ള കരാറുകൾ വേഗത്തിൽ നടപ്പിലാക്കാനും സംയുക്ത സാങ്കേതിക സമിതികൾ സജീവമാക്കാനും ഇരുകൂട്ടരും തീരുമാനിച്ചു.
ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള വിദേശനയങ്ങളിലെ മാറ്റങ്ങളും അവയെ അഭിമുഖീകരിക്കേണ്ട രീതികളും ചർച്ചയായി. ഇറാൻ സന്ദർശന വേളയിൽ ലാന നുസൈബെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി കൂടിക്കാഴ്ച നടത്തി. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ അവർ കൈമാറി. പ്രാദേശിക സമാധാനം ഉറപ്പാക്കുന്നതിനായുള്ള നിരന്തരമായ ആശയവിനിമയത്തിന്റെ പ്രാധാന്യം കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു.
leaders of the uae and iran held high-level talks in tehran, agreeing to enhance diplomatic relations and expand cooperation across key sectors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."