അജിത് പവാറിന്റെ മരണം അട്ടിമറിയോ? പൈലറ്റിന്റെ പശ്ചാത്തലത്തിലും ദുരൂഹത; വിദേശ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബന്ധു
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിൽ അട്ടിമറി സംശയിക്കുന്നതായി എൻസിപി എംഎൽഎയും ബന്ധുവുമായ രോഹിത് പവാർ. സംഭവത്തിൽ അന്താരാഷ്ട്ര ഏജൻസികളെ ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തിൽ ഗൂഢാലോചനയില്ലെന്ന ശരദ് പവാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രോഹിത് പവാർ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ജനുവരി 28-ന് തകർന്ന ലിയർജെറ്റ് വിമാനം പറത്തിയ പൈലറ്റ് ക്യാപ്റ്റൻ സുമിത് കപൂറിന്റെ മുൻകാല ചരിത്രം രോഹിത് പവാർ ചോദ്യം ചെയ്തു. മദ്യപിച്ച് വിമാനം പറത്തിയതിന് മുൻപ് മൂന്ന് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യപ്പെട്ട വ്യക്തിയാണ് കപൂർ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്നും, ആദ്യം നിശ്ചയിച്ചിരുന്ന പൈലറ്റുമാർക്ക് പകരം സുമിത് കപൂർ എങ്ങനെ വിമാനത്താവളത്തിൽ എത്തിയെന്നത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ മഹാരാഷ്ട്ര സിഐഡി അന്വേഷണം അപര്യാപ്തമാണെന്ന് രോഹിത് പവാർ പറഞ്ഞു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB), യുകെയിലെ എയർ ആക്‌സിഡന്റ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (AAIB) തുടങ്ങിയ വിദഗ്ധ ഏജൻസികൾ കേസ് ഏറ്റെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. വിമാനത്തിന്റെ ഉടമസ്ഥരായ വിഎസ്ആർ കമ്പനിക്ക് ഡിജിസിഎ ഉദ്യോഗസ്ഥരുമായി അവിശുദ്ധ ബന്ധമുണ്ടെന്നും രോഹിത് ആരോപിച്ചു.
ജനുവരി 28-ന് ബാരാമതി വിമാനത്താവളത്തിന് സമീപമാണ് ലിയർജെറ്റ് തകർന്നുവീണത്. അപകടത്തിൽ അജിത് പവാറിനൊപ്പം രണ്ട് പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥനും ഫ്ലൈറ്റ് അറ്റൻഡന്റും കൊല്ലപ്പെട്ടിരുന്നു. നിലവിൽ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്ത ഡിജിസിഎയും സിഐഡിയും അന്വേഷണം തുടരുകയാണ്. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്നും രോഹിത് പവാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."