ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കണം; കർശന നടപടികളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ഡീപ്‌ഫേക്ക് ഉൾപ്പെടെയുള്ള കൃത്രിമ ഉള്ളടക്കങ്ങൾ (എ.ഐ നിർമിതം) തടയുന്നതിനായി കർശന നടപടികളുമായി കേന്ദ്ര സർക്കാർ. കോടതികളോ അംഗീകൃത അതോറിറ്റികളോ ആവശ്യപ്പെട്ടാൽ അത്തരം ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കംചെയ്യണമെന്ന് സർക്കാർ ഉത്തരവിട്ടു. 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) നിയമങ്ങളിലാണ് സർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്. ഈ മാസം 20 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
നേരത്തെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ നൽകിയിരുന്ന 36 മണിക്കൂർ എന്ന സമയപരിധിയാണ് ഇപ്പോൾ മൂന്ന് മണിക്കൂറായി ചുരുക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് നിർമിച്ചതോ മാറ്റംവരുത്തിയതോ ആയ ഓഡിയോ, വിഡിയോ, ചിത്രങ്ങൾ എന്നിവയെ 'സിന്തറ്റിക് ഉള്ളടക്കം' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി. എന്നാൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ഡിസൈൻ ജോലികൾക്കോ വേണ്ടിയുള്ള സാധാരണ എഡിറ്റിങ്ങുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എ.ഐ ഉപയോഗിച്ച് നിർമിച്ച ഉള്ളടക്കങ്ങളിൽ അത് സൂചിപ്പിക്കുന്ന 'ലേബലുകൾ' നിർബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ ഇവ തിരിച്ചറിയാനാവശ്യമായ മെറ്റാഡേറ്റയും ഉൾപ്പെടുത്തണം. ഇത്തരം ലേബലുകൾ നീക്കംചെയ്യാൻ പ്ലാറ്റ്‌ഫോമുകൾ അനുവദിക്കരുത്.
ലൈംഗികാതിക്രമം, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ആൾമാറാട്ടം, വ്യാജ രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട എ.ഐ ഉള്ളടക്കങ്ങൾ തടയാൻ പ്ലാറ്റ്‌ഫോമുകൾ പ്രത്യേക ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഐ.ടി നിയമപ്രകാരം മറ്റ് നിയമവിരുദ്ധ വിവരങ്ങൾക്ക് ലഭിക്കുന്ന അതേ ഗൗരവത്തോടെ തന്നെയാകും ഇനിമുതൽ എ.ഐ നിർമിത വ്യാജ വിവരങ്ങളെയും സർക്കാർ പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."