യുഎഇയിൽ അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്; 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു
ദുബൈ: യുഎഇയിൽ ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനങ്ങൾ പ്രോത്സാഹിപ്പിച്ച 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). 2025-ൽ ഫെബ്രുവരി 11 ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരമാണ് മന്ത്രാലയത്തിന്റെ കർശന നടപടി. മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ നേടാതെയും അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായി യാതൊരു ബന്ധവുമില്ലാതെയും പ്രവർത്തിച്ച അക്കൗണ്ടുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇത്തരം അനധികൃത ഇടപാടുകൾ ഗാർഹിക തൊഴിലാളി നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ഇത് തൊഴിലുടമകൾക്ക് കടുത്ത നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലൈസൻസില്ലാത്ത ഏജൻസികൾ വഴി തൊഴിലാളികളെ നിയമിക്കുന്നത് കുടുംബങ്ങൾക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
നിർബന്ധിത മെഡിക്കൽ പരിശോധനകൾ, ക്രിമിനൽ പശ്ചാത്തല പരിശോധനകൾ, പെരുമാറ്റ ദൂഷ്യ പരിശോധനകൾ തുടങ്ങിയവ ഇത്തരം ഇടപാടുകളിൽ പാലിക്കപ്പെടാറില്ല. ഇത് ഭാവിയിൽ ഗാർഹിക സുരക്ഷയെ ബാധിക്കുമെന്നതിലുപരി, നിയമപരമായ കരാറുകളുടെ അഭാവം മൂലം തൊഴിലുടമകളുടെ അവകാശങ്ങൾ നഷ്ടപ്പെടാനും കാരണമാകും. അതിനാൽ, കൃത്യമായ സേവന നിലവാരവും അംഗീകൃത നിരക്കുകളും ഉറപ്പുനൽകുന്ന മന്ത്രാലയത്തിന്റെ പട്ടികയിലുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകളെ മാത്രം ആശ്രയിക്കാൻ സ്വദേശികളോടും താമസക്കാരോടും അധികൃതർ നിർദ്ദേശിച്ചു.
സോഷ്യൽ മീഡിയ വഴിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും നെഗറ്റീവ് രീതിയിലുള്ള റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ ഉടൻ വിവരമറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. അംഗീകൃത ഓഫീസുകളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നിബന്ധനകൾക്കനുസൃതമായി പ്രവർത്തിക്കുന്ന പരിശീലനം ലഭിച്ച തൊഴിലാളികളെ മാത്രം നിയമിക്കണമെന്ന് ഭരണകൂടം ഓർമ്മിപ്പിച്ചു.
authorities in the uae have closed 230 social media accounts involved in illegal domestic worker recruitment. the crackdown aims to curb unauthorized hiring practices, protect workers’ rights and ensure compliance with labor laws across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."