യുഎഇയിൽ പൊതു അവധിക്ക് മുന്നോടിയായുള്ള 'കൂട്ട അവധി'ക്ക് തടയിടും; നിയമം ലംഘിച്ചാൽ കർശന നടപടി
അബുദബി: പൊതു അവധി ദിവസങ്ങൾക്ക് മുമ്പും വെള്ളിയാഴ്ചകളിലും വിദ്യാർത്ഥികൾ കൂട്ടത്തോടെ സ്കൂളിൽ ഹാജരാകാതിരിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടികളുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. ഈ രീതി വിദ്യാഭ്യാസ നിലവാരത്തെയും സാമൂഹിക മൂല്യങ്ങളെയും ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഫെഡറൽ നാഷണൽ കൗൺസിലിൽ (FNC) പുതിയ നയങ്ങൾ പ്രഖ്യാപിച്ചത്.
ഫെഡറൽ നാഷണൽ കൗൺസിൽ അംഗം ഡോ. മോസ അൽ ഷെഹിയുടെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരിയാണ് പുതിയ നടപടികൾ വിശദീകരിച്ചത്.
പുതിയ ഹാജർ നയം: പ്രധാന തീരുമാനങ്ങൾ
അവധി ഇരട്ടിയായി കണക്കാക്കും: വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങൾക്ക് തൊട്ടുമുമ്പും ഹാജരാകാതിരുന്നാൽ അത് രണ്ട് ദിവസത്തെ അവധിയായി രേഖപ്പെടുത്തും.
അവധി പരിധി: ഒരു അധ്യയന വർഷത്തിൽ അന്യായമായി അവധിയെടുക്കാവുന്ന പരമാവധി പരിധി 15 ദിവസമായി നിശ്ചയിച്ചു.
റിപ്പോർട്ട് കാർഡ് തടഞ്ഞുവെക്കും: അനുവദനീയമായ പരിധിയിൽ കൂടുതൽ അവധിയെടുക്കുന്ന വിദ്യാർത്ഥികളുടെ റിപ്പോർട്ട് കാർഡുകൾ തടഞ്ഞുവെക്കാൻ സ്കൂളുകൾക്ക് അധികാരമുണ്ടാകും.
മാതാപിതാക്കളുടെ ഉറപ്പ്: അനാവശ്യമായി അവധിയെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് വാങ്ങും.
തത്സമയ അറിയിപ്പ്: ഇലക്ട്രോണിക് സംവിധാനം വഴി ഹാജർ നില നിരീക്ഷിക്കുകയും കുട്ടി സ്കൂളിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കൾക്ക് അപ്പോൾത്തന്നെ അറിയിപ്പ് നൽകുകയും ചെയ്യും.
ഹാജർ നിലയിൽ വലിയ പുരോഗതി
പുതിയ നടപടികൾ നടപ്പിലാക്കിയതോടെ സ്കൂളുകളിൽ വലിയ മാറ്റം പ്രകടമായതായി മന്ത്രി അറിയിച്ചു. നടപ്പ് അധ്യയന വർഷത്തെ ആദ്യ ടേമിൽ ആകെ ഹാജർ 94.7 ശതമാനത്തിലെത്തി. മുൻപ് വെറും 3.8 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് പൂർണ്ണ ഹാജർ രേഖപ്പെടുത്തിയിരുന്നതെങ്കിൽ, പുതിയ കണക്കുകൾ പ്രകാരം അത് 86 ശതമാനമായി ഉയർന്നു.
ഈ പ്രശ്നപരിഹാരത്തിൽ കുടുംബങ്ങൾക്കുള്ള പങ്ക് വളരെ വലുതാണെന്ന് എഫ്എൻസി സ്പീക്കർ സഖർ ഘോബാഷ് ഓർമ്മിപ്പിച്ചു. കുട്ടികൾ അവധിയെടുക്കാൻ രക്ഷിതാക്കൾ അനുവദിക്കരുതെന്നും സ്കൂൾ സംവിധാനത്തോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും ഉത്തരവാദിത്തബോധമുള്ള തലമുറയെ വളർത്തുന്നതിനും സ്കൂളും വീടും ഒരുപോലെ പ്രവർത്തിക്കണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
uae authorities have warned employees and private establishments against taking unauthorized bridge leave ahead of public holidays. strict action will be taken against violations to ensure compliance with official leave policies and workplace regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."