19-കാരിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കി; പ്രതികളായ മൂന്ന് സ്ത്രീകൾക്ക് കഠിനതടവ്
ചിക്കബെല്ലാപുര: പത്തൊമ്പതുകാരിയെ ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ മൂന്ന് സ്ത്രീകൾക്ക് കോടതി ഏഴുവർഷം കഠിനതടവ് വിധിച്ചു. ചിക്കബെല്ലാപുര ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. കേസിൽ വെങ്കിട്ടരമണമ്മ, ലക്ഷ്മി നരസമ്മ, ശാരദ എന്നിവരെയാണ് ശിക്ഷിച്ചത്.
കേസിൽ പ്രതികൾക്ക് നൽകിയിരിക്കുന്ന ശിക്ഷ വെങ്കിട്ടരമണമ്മയ്ക്ക് ഏഴുവർഷം കഠിനതടവും 7000 രൂപ പിഴയും,ലക്ഷ്മി നരസമ്മയ്ക്ക് ഏഴുവർഷം കഠിനതടവും 10,000 രൂപ പിഴയും, ശാരദയ്ക്ക് ഏഴുവർഷം കഠിനതടവും 15,000 രൂപ പിഴയുമാണ്
2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിക്കബെല്ലാപുര സ്വദേശിയായ പെൺകുട്ടിക്ക് ബെംഗളൂരുവിലെ ബ്യൂട്ടി പാർലറിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ പെൺകുട്ടിയെ കടത്തുകയായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയെ മൂന്ന് ലക്ഷം രൂപയ്ക്ക് വിൽക്കുകയും ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലെത്തിച്ച് നിർബന്ധിത ലൈംഗികവൃത്തിക്ക് ഇരയാക്കുകയുമായിരുന്നു.
രണ്ടുമാസത്തോളം നീണ്ട നരകയാതനയ്ക്കൊടുവിൽ പ്രതികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട പെൺകുട്ടി ചിക്കബെല്ലാപുരയിലെ വനിതാ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. അന്നത്തെ എസ്.പി കുശാൽ ചൗക്‌സിയുടെ നേതൃത്വത്തിൽ നടന്ന ഊർജിതമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."