നാല് പരാതികൾ, കണ്ണീരൊപ്പിയ നാല് ഉത്തരവുകളും; മാനുഷികതയുടെ കരുതലുമായി വീണ്ടും ഷാർജ ഭരണാധികാരി
ഷാർജ: ജനങ്ങളുടെ ആവലാതികൾക്ക് കാതോർക്കുന്ന ഭരണാധികാരി എന്ന ഖ്യാതി ഒരിക്കൽ കൂടി അടിവരയിട്ട് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ റേഡിയോയിലെ പ്രശസ്തമായ 'ഡയറക്ട് ലൈൻ' (Direct Line) പരിപാടിയിലൂടെ വ്യാഴാഴ്ച അദ്ദേഹം നടത്തിയ ഇടപെടലുകൾ വഴി നാല് കുടുംബങ്ങൾക്കാണ് അപ്രതീക്ഷിത ആശ്വാസം ലഭിച്ചത്. നിയമങ്ങളേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന അദ്ദേഹത്തിന്റെ നടപടി പ്രവാസി-സ്വദേശി സമൂഹങ്ങൾക്കിടയിൽ വലിയ പ്രശംസ നേടുകയാണ്.
അസുഖബാധിതനായി വീൽചെയറിൽ കഴിയുന്ന ഭർത്താവിനെ പരിചരിക്കാനായി അവധിയെടുത്ത അമൽ അൽ ജുനൈബി എന്ന സർക്കാർ ഉദ്യോഗസ്ഥയ്ക്കാണ് ശൈഖ് സുൽത്താൻ ആദ്യം തുണയായത്. ചട്ടങ്ങൾ ലംഘിച്ച് തന്റെ ശമ്പളം പിടിച്ചുവെച്ച മേലുദ്യോഗസ്ഥന്റെ നടപടി അവർ റേഡിയോയിലൂടെ ഭരണാധികാരിയെ അറിയിച്ചു. ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ട ശൈഖ് സുൽത്താൻ ഉദ്യോഗസ്ഥന്റെ നടപടി തെറ്റാണെന്ന് പ്രഖ്യാപിച്ചു. ഹ്യൂമൻ റിസോഴ്സസ് വകുപ്പ് തലവന് നിർദ്ദേശം നൽകി യുവതിയുടെ ശമ്പളവും അവധി ദിനങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കാൻ അദ്ദേഹം ഉത്തരവിട്ടു.
കൽബയിൽ നിന്നുള്ള ആമിർ എന്ന വ്യക്തിയുടെ പരാതിക്ക് ലഭിച്ച പരിഹാരം അക്ഷരാർത്ഥത്തിൽ ഏവരെയും അമ്പരപ്പിച്ചു. തന്റെ വീടിനടുത്തുള്ള മലിനജല പൈപ്പ് ലൈനുകൾ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതായിരുന്നു ആമിറിന്റെ പരാതി. എന്നാൽ വിഷയം ഗൗരവമായി എടുത്ത ഭരണാധികാരി, ആമിറിനും സമീപത്തെ മറ്റ് അഞ്ച് കുടുംബങ്ങൾക്കും ആറു മാസത്തിനുള്ളിൽ യൂണിവേഴ്‌സിറ്റി ഡിസ്ട്രിക്റ്റിലെ പുതിയ റെസിഡൻഷ്യൽ കോംപ്ലക്‌സിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചു.
ഓസ്ട്രേലിയയിലെ സിഡ്‌നി സർവകലാശാലയിൽ പഠിക്കുന്ന മകളുടെ സ്കോളർഷിപ് മുടങ്ങിയതിനെത്തുടർന്ന് സഹായം അഭ്യർഥിച്ച ഫാത്തിമ മുഹമ്മദിനും അപ്രതീക്ഷിത സഹായം ലഭിച്ചു. ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞതോടെയാണ് സ്കോളർഷിപ് റദ്ദാക്കപ്പെട്ടത്. എന്നാൽ കുട്ടിയുടെ തുടർപഠനം മുടങ്ങാൻ പാടില്ലെന്ന് വ്യക്തമാക്കിയ ശൈഖ് സുൽത്താൻ, ഈ വർഷത്തെ വിദ്യാഭ്യാസ ചെലവായ 3 ലക്ഷം ദിർഹം (ഏകദേശം 68 ലക്ഷം രൂപ) അമീരി ദിവാൻ നേരിട്ട് വഹിക്കാൻ ഉത്തരവിട്ടു.
ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്ന ഉമ്മു അബ്‌ദുറഹ്‌മാൻ എന്ന യുവതിയുടെ കണ്ണീരും ഭരണാധികാരി തുടച്ചു. വരുമാന മാർഗങ്ങളോ ഇൻഷുറൻസോ ഇല്ലാത്ത ഇവർക്ക് നേരത്തെ ലഭിച്ചിരുന്ന ചികിത്സാ സഹായം നിലച്ചിരിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ സഹായം അടിയന്തരമായി പുനരാരംഭിക്കാൻ അമീരി ദിവാൻ തലവന് അദ്ദേഹം നിർദ്ദേശം നൽകി.
പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്ന ഷാർജയുടെ കരുതലാണ് ഈ നാല് തീരുമാനങ്ങളിലൂടെയും ഒരിക്കൽ കൂടി ലോകം കണ്ടത്.
the ruler of sharjah issued four compassionate directives after reviewing separate petitions, offering financial relief and support to distressed families. the move reflects the emirate’s continued commitment to humanitarian values and responsive governance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."