പത്തുമാസക്കാരി ആലിന്റെ അവയവങ്ങൾ ഇനി അഞ്ച് ജീവനുകളിൽ തുടിക്കും; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
കൊച്ചി: വിടപറയുമ്പോഴും ലോകത്തിന് വെളിച്ചമായി പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാം. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ചരിത്ര നിയോഗവുമായാണ് ഈ കുഞ്ഞുമാലാഖ മടങ്ങുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കളുടെ തീരുമാനമാണ് നിരവധി കുടുംബങ്ങൾക്ക് പുതുജീവൻ പകരുന്നത്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കോട്ടയത്തുനിന്നും തിരുവല്ലയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തിലാണ് ആലിനും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ആലിൻ എട്ടു ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ജീവൻ തിരികെ ലഭിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ, ആ വേദനയ്ക്കിടയിലും മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു.
ആലിന്റെ അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് റോഡ് മാർഗം എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുട്ടിക്കാണ് കരൾ ദാനം ചെയ്യുക. തിരുവനന്തപുരം മെഡിക്കൽ കോളജിലെ (SAT) കുട്ടിക്കാണ് വൃക്കകൾ ദാനം ചെയ്യുന്നത്. ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനിനും നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിക്കുമാണ് ദാനം ചെയ്യുന്നത്.
ശസ്ത്രക്രിയകൾ പൂർത്തിയാക്കി വൈകിട്ടോടെ അവയവങ്ങളുമായി ആംബുലൻസ് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കും. KL 07 DF 3177 എന്ന നമ്പറിലുള്ള ആംബുലൻസിനായി ഇടപ്പള്ളി - തൃപ്പൂണിത്തുറ - കോട്ടയം വഴി തിരുവനന്തപുരം വരെ തടസ്സമില്ലാത്ത പാത (Green Channel) ഒരുക്കിയിട്ടുണ്ട്.
മരണാനന്തര അവയവദാന ഏജൻസിയായ 'കെ-സോട്ടോ'യുടെ (K-SOTTO) നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ 24 മണിക്കൂർ ഇടവേളയിൽ രണ്ട് പരിശോധനകൾ വേണമെന്ന കർശന നിയമമുണ്ട്. ഇതനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ശസ്ത്രക്രിയയിലേക്ക് കടന്നതെന്ന് കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് അറിയിച്ചു.
മകളുടെ വേർപാടിലും മറ്റുള്ളവരിലൂടെ അവൾ ജീവിക്കട്ടെ എന്ന മാതാപിതാക്കളുടെ തീരുമാനം കേരളം ഏറ്റെടുത്തിരിക്കുകയാണ്.
a ten month old baby named aal became kerala’s youngest organ donor, giving new hope to five patients through organ transplantation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."