പാർക്കിംഗ് ഏരിയയിൽ 'ഓഫീസ്'; ലോകത്തെ അമ്പരപ്പിച്ച് യുഎഇ മന്ത്രിയുടെ ലാളിത്യം! വീഡിയോ വൈറൽ
ദുബൈ: അധികാരത്തിന്റെ ആഡംബരങ്ങളല്ല, ചെയ്യുന്ന ജോലിയുടെ മൂല്യമാണ് പ്രധാനമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത് യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവി. ലോക ഗവൺമെന്റ് ഉച്ചകോടി (WGS) പോലുള്ള അതിബൃഹത്തായ ഒരു സംഗമത്തിന്റെ ചെയർമാൻ കൂടിയായ അദ്ദേഹം, ഉച്ചകോടി വേളയിൽ തന്റെ ഓഫീസ് സജ്ജീകരിച്ചത് കെട്ടിടത്തിന്റെ ബേസ്‌മെന്റിലെ കാർ പാർക്കിംഗ് ഏരിയയിലായിരുന്നു.
ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 500-ലധികം മന്ത്രിമാരും പങ്കെടുക്കുന്ന ഉച്ചകോടി മുകൾനിലയിലെ ഗംഭീരമായ ഹാളുകളിൽ പുരോഗമിക്കുമ്പോഴാണ്, താഴെ കോൺക്രീറ്റ് തൂണുകൾക്കിടയിലെ വെളിച്ചത്തിൽ മന്ത്രിയും സംഘവും താൽക്കാലിക ഓഫീസിൽ ജോലി ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറംലോകം അറിഞ്ഞത്.
പാർക്കിംഗ് സ്ഥലത്തെ ഈ എളിയ സജ്ജീകരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു: "ഇന്ന് നമ്മുടെ ഓഫീസുകൾ പാർക്കിംഗ് ലോട്ടിലായിരിക്കാം, പക്ഷേ അതൊന്നും നാണക്കേടല്ല. നമ്മുടെ രാജ്യത്തിന് വേണ്ടി മികച്ചത് നൽകാനാണ് നമ്മൾ ഇവിടെയിരിക്കുന്നത്. ശരിയായ ആസൂത്രണമുണ്ടെങ്കിൽ ഏത് സാഹചര്യത്തെയും നല്ലൊരു അന്തരീക്ഷമാക്കി മാറ്റാൻ നമുക്ക് കഴിയും."
ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന വിദേശ പ്രതിനിധികൾക്കും അതിഥികൾക്കുമാണ് എപ്പോഴും മികച്ച സൗകര്യങ്ങൾ നൽകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. "ഉത്തരവാദിത്തം എന്നത് ആഡംബര കസേരകളിൽ ഇരിക്കുന്നതല്ല. മന്ത്രിയായാലും സാധാരണ ജീവനക്കാരനായാലും നമ്മളെല്ലാവരും തുല്യരാണ്," - അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നോടൊപ്പം 24 മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കുന്ന തന്റെ യുവ ടീമാണ് യഥാർത്ഥ നായകന്മാരെന്നും അവരിൽ നിന്നാണ് താൻ പലതും പഠിക്കുന്നതെന്നും അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞു. അധികാരത്തെ പദവി ചിഹ്നങ്ങളുമായി തുലനം ചെയ്യുന്ന ലോകത്ത് വിനയത്തിന്റെയും ടീം വർക്കിന്റെയും ഉത്തമ ഉദാഹരണമായി മാറുകയാണ് ഈ ബേസ്‌മെന്റ് ഓഫീസ്.
a uae minister was seen operating from a parking area, highlighting the country’s culture of simplicity and accessibility in governance. the viral video has surprised viewers worldwide, sparking praise for leadership humility and people centric administration.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."