സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി വിതരണം ചെയ്യാനുള്ളത് 500 കോടി
കോഴിക്കോട്: സംസ്ഥാനത്തെ മൂന്ന് ക്ഷേമ ബോർഡുകളിൽ മാത്രം തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ളത് 500 കോടിയിലേറെ രൂപ. ഒന്നര മുതൽ എട്ട് വരെ വർഷത്തെ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടില്ലെന്ന് ടി. സിദ്ദീഖിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
തൊഴിൽ വകുപ്പിന് കീഴിൽ 16 തൊഴിലാളി ക്ഷേമബോർഡുകളാണുള്ളത്. ഇതിൽ കർഷകത്തൊഴിലാളി ക്ഷേമബോർഡിലാണ് ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത്. 60 വയസ് കഴിഞ്ഞവരോ മരിച്ചവരോ മാരകരോഗം ബാധിച്ചവരോ ആയ അംഗങ്ങൾക്ക് നൽകുന്ന അധിവർഷാനുകൂല്യം 4.92 കോടി വിതരണം ചെയ്യാനുണ്ട്.
വിവാഹ ധനസഹായത്തിൽ 2.21 കോടിയും പ്രസവസഹായത്തിൽ 8.81 കോടിയും കുടിശ്ശികയാണ്. സർക്കാർ ബജറ്റിൽ വകയിരുത്തി നൽകുന്ന തുകയിൽ നിന്നാണ് അധിവർഷാനുകൂല്യം പ്രധാനമായും നൽകുന്നത്. 2018 മാർച്ചിന് ശേഷം ഈ തുക വിതരണം ചെയ്തിട്ടില്ല.
കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഏത് വരെ നൽകിയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, 2.34 കോടി രൂപ നൽകാനുള്ളതിൽ മരണാനന്തര ചടങ്ങുകൾക്കുള്ള സഹായം 45.88 ലക്ഷം രൂപ കുടിശ്ശികയാണ്. വിവാഹ ധനസഹായം 10.68 കോടി, പ്രസവാനുകൂല്യം 53 ലക്ഷം, എസ്.എസ്.എൽ.സി. പഠനസഹായം 26 ലക്ഷം, എസ്.എസ്.എൽ.സി ക്യാഷ് അവാർഡ് 8.52 ലക്ഷം, സ്‌കോളർഷിപ്പ് 88 ലക്ഷം, മാരക രോഗങ്ങൾക്കുള്ള ചികിത്സ രണ്ടുകോടി, അപകട ചികിത്സ 66 ലക്ഷം, മരണാനന്തര സഹായം 5.18 കോടി, അപകടമരണം 80 ലക്ഷം, റീഫണ്ട് ഒരു കോടി, സംസ്‌കാരം 1.18 കോടി കുടിശ്ശികയുണ്ട്.
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ 2024 ഒക്ടോബർ മുതലുള്ള പെൻഷൻ കുടിശ്ശികയാണ്. കേരള തയ്യൽ തൊഴിലാളി ക്ഷേമനിധിയിലെ പെൻഷൻ കുടിശ്ശികയായത് ബാങ്ക് അക്കൗണ്ട് തകരാറും മസ്റ്ററിങ്ങിലെ പ്രശ്‌നങ്ങളുമാണെന്നാണ് വിശദീകരണം. ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധിയിൽ പ്രസവ ധനസഹായം 2022 ജനുവരി മുതൽ നൽകിയിട്ടില്ല. സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കും മുറക്കാണ് ഈ സഹായം നൽകുന്നത്. 4.95 കോടി രൂപ ഈ നിധിയിൽ കുടിശ്ശികയാണ്.
കശുവണ്ടി തൊഴിലാളി ക്ഷേമനിധിയിലെ അവശത പെൻഷൻ 2022 ഒക്ടോബർ മുതൽ 2023 ജനുവരി വരെയും 2025 ഓഗസ്റ്റ് മുതൽ 2026 ജനുവരി വരെയും വിതരണം ചെയ്തിട്ടില്ല. കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിലെ കുടിശ്ശികയുള്ള വിദ്യാഭ്യാസ ആനുകൂല്യം 2026 മാർച്ചിനകം വിതരണം ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും കുടിശ്ശിക എത്രയെന്ന് വിശദീകരിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."