നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു
ബെംഗളൂരു: കർണാടക തലസ്ഥാനത്ത് പൊലിസെന്ന വ്യാജേനയെത്തിയ കവർച്ചാസംഘം റിയൽ എസ്റ്റേറ്റ് വ്യാപാരിയുടെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും കവർന്നു. ബി.ഇ.എൽ. ലേഔട്ടിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഹോംബലേഗൗഡയുടെ (53) വീട്ടിലാണ് പട്ടാപ്പകൽ സായുധ കവർച്ച നടന്നത്. 20 ലക്ഷം രൂപയും അരക്കിലോ സ്വർണ്ണാഭരണങ്ങളുമാണ് സംഘം തട്ടിയെടുത്തത്.
പരിശോധനയ്ക്കെന്ന വ്യാജേന വീട്ടിലേക്ക്
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെയാണ് സംഭവം. ഹോംബലേഗൗഡ, ഭാര്യ മംഗളമ്മ, ഇവരുടെ പേരക്കുട്ടി എന്നിവർ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. സബ് ഇൻസ്പെക്ടറുടെ യൂണിഫോം ധരിച്ച ഒരാളും സിവിൽ വേഷത്തിലുള്ള മൂന്ന് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. യെലഹങ്ക പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്നും സമീപത്ത് നടന്ന ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ അകത്തുകയറിയത്.
തോക്കിൻമുനയിൽ കെട്ടിയിട്ടു
വീടിനുള്ളിൽ പ്രവേശിച്ച ഉടൻ സംഘം തനിസ്വരൂപം പുറത്തെടുത്തു. തോക്കും കത്തിയും കാണിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തിയ പ്രതികൾ, ഹോംബലേഗൗഡയെയും ഭാര്യയെയും ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ടു. തുടർന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണ്ണവും കൈക്കലാക്കി. പൊലിസിനെ ഉടൻ വിവരമറിയിക്കാതിരിക്കാൻ ദമ്പതികളുടെ മൊബൈൽ ഫോണുകളും തട്ടിയെടുത്ത ശേഷമാണ് സംഘം രക്ഷപ്പെട്ടത്.
അന്വേഷണം ഊർജ്ജിതം
സംഭവം നടന്ന ഉടൻ തന്നെ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ പിടികൂടുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (SIT) കമ്മീഷണർ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചുവരികയാണ്. പൊലിസ് വേഷം ധരിച്ചെത്തി കവർച്ച നടത്തിയത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."