ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം; ആഗോള എണ്ണപ്പാതയിൽ നിയന്ത്രണം
തെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ സൈനികാഭ്യാസവുമായി ഇറാൻ റെവല്യൂഷണറി ഗാർഡുകൾ. 'സുരക്ഷാ മുൻകരുതലുകളുടെ' ഭാഗമായി കടലിടുക്കിന്റെ ചില ഭാഗങ്ങൾ ചൊവ്വാഴ്ച മണിക്കൂറുകളോളം അടച്ചിടുമെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വഷളാകുകയും സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് ഇറാന്റെ ഈ നീക്കം.
ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയിലാണ് ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ നിശ്ചിത ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇറാൻ തത്സമയ മിസൈലുകൾ വിക്ഷേപിച്ചതായി അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ 'തസ്നിം' റിപ്പോർട്ട് ചെയ്തു. സഊദി, യുഎഇ, ഇറാഖ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയെ നേരിട്ട് ബാധിക്കുന്ന മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ആഗോള വിപണിയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഇറാന്റെ ആണവ പദ്ധതികളെച്ചൊല്ലി അമേരിക്കയുമായുള്ള പരോക്ഷ ചർച്ചകൾ ഒമാനിൽ പുരോഗമിക്കുന്നതിനിടെയാണ് സൈനിക പ്രകടനം. അമേരിക്കൻ പ്രതിനിധികളായ ജാരെഡ് കുഷ്‌നർ, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവർ ചർച്ചകൾക്കായി ഒമാനിലെത്തിയിട്ടുണ്ട്. ചർച്ചകൾ ആണവ വിഷയത്തിൽ മാത്രമായിരിക്കുമെന്നും ഇറാന്റെ ആഭ്യന്തര കാര്യങ്ങളിലോ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നടപടികളിലോ ഇടപെടാൻ അനുവദിക്കില്ലെന്നും ഇറാനിയൻ സ്റ്റേറ്റ് ടിവി വ്യക്തമാക്കി. യുഎൻ ആണവ നിരീക്ഷണ ഏജൻസി തലവനുമായി ജനീവയിൽ കൂടിക്കാഴ്ച നടത്തിയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി, ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങില്ല എന്ന് എക്സിലൂടെ പ്രഖ്യാപിച്ചു.
ഇറാന്റെ ആണവ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ബലപ്രയോഗം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഹോർമുസ് കടലിടുക്ക് അടച്ചിട്ടുള്ള ഇറാന്റെ ശക്തിപ്രകടനം. ചർച്ചകളിലൂടെ സമാധാനപരമായ പരിഹാരമാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഹംഗറിയിൽ പറഞ്ഞു. ഒമാനിൽ നടന്ന ചർച്ചകളിൽ ഇരുപക്ഷവും നേരിട്ട് സംസാരിക്കാതെ മധ്യസ്ഥർ വഴിയാണ് ആശയവിനിമയം നടത്തിയത്. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
iran carried out major military exercises in the strait of hormuz, launching missiles and showcasing its naval strength. the drill highlights tehran’s strategic control over a vital global oil shipping route, raising fresh concerns over regional security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."