നടുറോഡിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവർക്കും ക്രൂരമർദ്ദനം
തിരുവനന്തപുരം: കന്യാകുളങ്ങര ജങ്ഷനിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. നെടുവേലി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പരസ്പരം ഏറ്റുമുട്ടിയത്. സംഘർഷം തടയാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്കും വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു.
സംഘർഷം പരീക്ഷാ ദിനത്തിൽ
സ്‌കൂളിൽ പരീക്ഷ നടക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥികൾ, പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് വന്ന പ്ലസ് വൺ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കന്യാകുളങ്ങര ജങ്ഷനിൽ വെച്ചായിരുന്നു ആക്രമണം. ഒരു പ്ലസ് വൺ വിദ്യാർത്ഥിക്ക് സംഘർഷത്തിൽ ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ട്.
ഡ്രൈവർക്കും മർദ്ദനം
വിദ്യാർത്ഥികൾ പരസ്പരം തല്ലുന്നത് കണ്ട് പിടിച്ചുമാറ്റാൻ എത്തിയതായിരുന്നു പ്രദേശത്തെ ഓട്ടോ ഡ്രൈവർ. എന്നാൽ പ്രകോപിതരായ വിദ്യാർത്ഥി സംഘം ഇദ്ദേഹത്തിന് നേരെ തിരിയുകയും മർദ്ദിക്കുകയുമായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിന്റെ കാരണം വ്യക്തമല്ല. സ്‌കൂൾ അധികൃതരും പൊലിസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."