കെ.എഫ്.ഡി.സി പ്ലാന്റേഷനുകളുടെ പാട്ടം 25 വർഷത്തേക്ക് കൂടി നീട്ടുന്നു; നീട്ടുന്നത് 7748 ഹെക്ടർ വനഭൂമിയുടെ പാട്ടം
തൊടുപുഴ: കേരള വനം വികസന കോർപറേഷന്റെ (കെ.എഫ്.ഡി.സി) കീഴിലുള്ള 7,748.441 ഹെക്ടർ വനഭൂമിയുടെ പാട്ടക്കാലാവധി 25 വർഷത്തേക്ക് കൂടി നീട്ടി നൽകാൻ സർക്കാർ. പാട്ടക്കാലാവധി 2025 ഡിസംബർ 31ന് അവസാനിച്ചിരുന്നു. 2050 ഡിസംബർ 31 വരെ പാട്ടം നീട്ടി നൽകാനാണ് വനം വന്യജീവി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാർ സ്വാഭാവിക വന പുനഃസ്ഥാപന നയം പ്രഖ്യാപിച്ചിട്ടും ഈ വർഷത്തെ ബജറ്റിൽ പ്ലാന്റേഷനകത്തെ തടി സ്റ്റോക്ക് വർധിപ്പിക്കാൻ അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. വന്യജീവി ശല്യം വർധിക്കാൻ കാരണം വനത്തിനകത്തെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നാശമാണെന്നു പറയുന്ന വനം വകുപ്പ് തന്നെ വരുമാന വർധനവ് മാത്രം ലക്ഷ്യമിട്ട് പ്ലാന്റേഷനുകളുടെ പാട്ടക്കാലാവധി നീട്ടി നൽകുന്നത് വിമർശിക്കപ്പെടുന്നുണ്ട് .
പ്രൊജക്ട് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ വിലയിരുത്തലിനും ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധനയ്ക്കും ശേഷമാണ് തീരുമാനം. വനം സംരക്ഷണ നിയമങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും അതിർത്തികൾ കൃത്യമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വനം വികസന കോർപറേഷന്റെ അംഗീകൃത മാനേജ്‌മെന്റ് പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് അവിടെ നടക്കുന്നത്.
നേരത്തെ കെ.എഫ്.ഡി.സി പുറപ്പെടുവിച്ച 'ലെറ്റർ ഓഫ് ഇൻന്റ്' സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം വിശദീകരണം തേടിയിരുന്നു. വനഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിനായതിനാൽ, പാട്ടം പുതുക്കുന്നതിനുള്ള തത്വത്തിലുള്ള അനുമതി നൽകാൻ സർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്ന് വ്യക്തമാക്കിയ സർക്കാർ, കെ.എഫ്.ഡി.സിയുടെ പഴയ ഉത്തരവ് റദ്ദാക്കി പുതിയ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പാട്ടം പുതുക്കി നൽകുന്നതിന് സർക്കാർ കർശന ഉപാധികൾ മുന്നോട്ട് വച്ചിട്ടുണ്ട്. 1980 ലെ വനം സംരക്ഷണ നിയമം (2023ൽ ഭേദഗതി ചെയ്തത്) അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതിക്ക് വിധേയമായിരിക്കും ഈ തീരുമാനം. ഭൂമിയുടെ നിയമപരമായ പദവി 'വനഭൂമി' എന്ന് തന്നെ തുടരും. ഉടമസ്ഥാവകാശത്തിലോ ഭൂമിയുടെ സ്വഭാവത്തിലോ മാറ്റം വരുത്താൻ പാടില്ല. വനവൽക്കരണം, തോട്ടം പരിപാലനം, ഇക്കോ റെസ്റ്റോറേഷൻ തുടങ്ങിയ വനം വകുപ്പ് പ്രവർത്തനങ്ങൾക്ക് മാത്രമേ ഭൂമി ഉപയോഗിക്കാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."