പൈജാമയുടെ ചരട് അഴിക്കുന്നത് ബലാത്സംഗ ശ്രമം; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രിം കോടതി
ന്യൂഡൽഹി: ഒരു സ്ത്രീയെ പിടികൂടുന്നതും അവളുടെ പൈജാമയിലെ ചരട് അഴിക്കുന്നതും 'ബലാത്സംഗ ശ്രമം' ആയി കണക്കാക്കുമെന്ന് സുപ്രിം കോടതി ചൊവ്വാഴ്ച വിധിച്ചു. കുറ്റകൃത്യത്തെ 'ശ്രമം' അല്ല, 'ബലാത്സംഗം ചെയ്യാനുള്ള തയ്യാറെടുപ്പ്' എന്ന് വിശേഷിപ്പിച്ച അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കിയാണ് സുപ്രിം കോടതി ഉത്തരവ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ച് ഒരു കൽവെർട്ടിനടിയിലൂടെ വലിച്ചിഴച്ചതും പൈജാമയുടെ ചരട് അഴിച്ചതും ബലാത്സംഗ ശ്രമത്തിന് തുല്യമല്ലെന്ന് വിധിച്ചിരുന്ന അലഹബാദ് ഹൈക്കോടതിയുടെ 2025 മാർച്ചിലെ വിവാദ വിധിയാണ് സുപ്രിം കോടതി റദ്ദാക്കിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ എത്തിയതോടെയാണ് പെൺകുട്ടിയ്ക്ക് ഇവിടെ നിന്നും രക്ഷപ്പെടാൻ സാധിച്ചത്.
'വീ ദി വിമൻ' എന്ന എൻജിഒ സ്ഥാപക പ്രസിഡന്റും മുതിർന്ന അഭിഭാഷകയുമായ ശോഭ ഗുപ്ത അയച്ച പരാതിയിലാണ് സുപ്രിം കോടതി സ്വമേധയാ കേസ് എടുത്തത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻവി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി വിധി റദ്ദാക്കുകയും പോക്സോ കുറ്റവും, ബലാത്സംഗ ശ്രമത്തിനുള്ള കുറ്റവും പുനഃസ്ഥാപിക്കുകയും ചെയ്തു.
സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാരിൽ കൂടുതൽ സംവേദനക്ഷമത വേണമെന്ന് ശോഭ ഗുപ്തയുടെയും മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്കയുടെയും ഹരജികൾ പരാമർശിച്ചുകൊണ്ട് ബെഞ്ച് പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാരുടെ സമീപനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രിം കോടതി നാഷണൽ ജുഡീഷ്യൽ അക്കാദമിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."