നിലക്കാത്ത വെടിയൊച്ചകള്‍ക്കും വീണ്ടുമൊരു യുദ്ധമെന്ന ആശങ്കകള്‍ക്കുമിടയില്‍ ഒരു റമദാനെ കൂടി വരവേറ്റ് ഗസ്സ
മധ്യ ഗസ്സയിലെ ബുറൈജ് അഭയാര്‍ത്ഥി ക്യാംപ്. റമദാനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മൈസൂണ്‍ അല്‍-ബര്‍ബറവി തന്റെ കൂടാരത്തില്‍. അവിടവിടെ കീറിയ തുണികൊണ്ടുള്ള ചുമരുകളില്‍ അവര്‍ തങ്ങളുടെ ഡ്രോയിങ്ങുകള്‍ തൂക്കിയിട്ടിരിക്കുന്നു. ജീര്‍ണിച്ചു തുടങ്ങിയ അതിന്റെ മേല്‍ക്കൂരകളില്‍ പഴകിത്തുടങ്ങിയ ലളിതമായ അലങ്കാരങ്ങള്‍ തൂങ്ങിക്കിടക്കുന്നു.
അനുഗ്രഹീത മാസത്തിന്റെ വരവിനെ അടയാളപ്പെടുത്തുന്നതിനായി ക്യാംപ് നിവാസികള്‍ തയ്യാറാക്കിയ തുണികൊണ്ടുള്ള ചുവരുകളിലെ വര്‍ണ്ണാഭമായ ഡ്രോയിംഗുകള്‍ക്കൊപ്പം, അതിന്റെ ജീര്‍ണിച്ച സീലിംഗില്‍ ലളിതമായ അലങ്കാരങ്ങള്‍ തൂങ്ങിക്കിടക്കുന്നു.
'അവര്‍ക്കായി അലങ്കാരങ്ങളും ഒരു ചെറിയ വിളക്കും കൊണ്ടുവന്നു,' തന്റെ ഒമ്പത് വയസ്സുള്ള മകന്‍ ഹസനെ നോക്കി മൈസൂണ്‍ പറഞ്ഞു.
'എന്റെ കയ്യില്‍ പണമൊന്നുമില്ല. എന്നാല്‍ കുട്ടികള്‍ സന്തോഷിക്കുന്നു എന്നതാണ് പ്രധാനം, -അവര്‍ പറഞ്ഞു.
'യുദ്ധകാലത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ദുഃഖത്തിന്റേയും കഷ്ടപ്പാടിന്റേയും അന്തരീക്ഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായിരിക്കണം ഈ അലങ്കാരങ്ങള്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.'
ഉമ്മു മുഹമ്മദ് എന്നറിയപ്പെടുന്ന മൈസൂണിന് 52 വയസ്സുണ്ട്, രണ്ട് കുട്ടികളുടെ മാതാവാണ് അവര്‍.
'എന്റെ മൂത്ത മകന് 15 വയസ്സും ഇളയ മകന് ഒമ്പത് വയസ്സുമാണ്. അവരാണ് എന്റെ ഏറ്റവും വിലപ്പെട്ട വസ്തുക്കള്‍.''
''അവര്‍ സുരക്ഷിതരായിരിക്കുന്ന ഓരോ ദിവസവും നന്ദിയും സന്തോഷവും നിറയുന്ന ദിവസമാണ്,'' ഭയം കലര്‍ന്ന അഭിമാനത്തോടെ അവര്‍ പറയുന്നു. മക്കളെ നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ കഴിഞ്ഞു കൂടിയ യുദ്ധകാലം അവരുടെ ഓര്‍മകളില്‍ നിറയുന്നു.
കഴിഞ്ഞ രണ്ട് റമദാനുകള്‍ ഗസ്സന്‍ ജനതക്ക് മരണംപെയ്യുന്ന നാളുകളായിരുന്നു. പട്ടിണിയല്ലാതൊന്നും ചിന്തിക്കാനില്ലാത്ത നാളുകളായിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തലില്‍ പോലും മരണം തിമിര്‍ത്ത് പെയ്യിച്ച് നാളുകള്‍. 70,000-ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്‌റാഈലിന്റെ കൊടുംക്രൂരത അതിന്റെ കൊടുമുടിയേറിയ നാളുകള്‍. ഈ നോമ്പുകാലം പൂര്‍ണമായും ഭീതിയൊഴിഞ്ഞില്ലെങ്കില്‍ പോലും നേരിയ ശാന്തതയുടെ പ്രതീക്ഷകള്‍ അവരിലുണ്ട്.
''സ്ഥിതി പൂര്‍ണ്ണമായും ശാന്തമല്ല,'' മൈസൂണ്‍ വിശദീകരിക്കുന്നു. യുദ്ധം യഥാര്‍ത്ഥത്തില്‍ അവസാനിച്ചിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം; ഷെല്ലാക്രമണം ഇപ്പോഴും ഇടയ്ക്കിടെ നടക്കുന്നുണ്ട്. എന്നാല്‍ യുദ്ധത്തിന്റെ മൂര്‍ദ്ധന്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ആക്രമണങ്ങള്‍ കുറവാണ്.'
തെരുവിലേക്കിറങ്ങിയ മൂന്നാമത്തെ റമദാനാണിത്. ഞങ്ങള്‍ക്ക് വീടുകളും കുടുംബങ്ങളും നിരവധി പ്രിയപ്പെട്ടവരും നഷ്ടപ്പെട്ടു- അവര്‍ പറഞ്ഞു.
''എന്നാല്‍ ഇവിടെ ക്യാംപില്‍, ഒരേ വേദനയും കഷ്ടപ്പാടും പങ്കിടുന്ന അയല്‍ക്കാരും സുഹൃത്തുക്കളും ഞങ്ങള്‍ക്കുണ്ട്, ഞങ്ങള്‍ എല്ലാവരും പരസ്പരം പിന്തുണച്ച് ജീവിക്കുന്നു' മൈസൂണ്‍ പറഞ്ഞു.
''ഞങ്ങള്‍ ഒന്നുമില്ലായ്മയില്‍ നിന്ന് ജീവിതവും സന്തോഷവും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. റമദാനും ഈദും വന്നു പോകുന്നു, പക്ഷേ ഞങ്ങളുടെ സാഹചര്യം അതേപടി തുടരുന്നു,'' അവര്‍ പറഞ്ഞു.
'കഴിഞ്ഞ റമദാന്‍ ഒരേ സമയം ക്ഷാമവും യുദ്ധവുമായിരുന്നു. എന്റെ കൊച്ചു മകന്‍ ഭക്ഷണത്തിനുവേണ്ടി കൊതിച്ച് കരയുമ്പോള്‍ മരണത്തിനായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു ഞാന്‍. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ ഇത്- അവര്‍ ചോദിക്കുന്നു.
ആളുകള്‍ ഇനിയുമൊരു യുദ്ധം വരാനുള്ള സാധ്യതയെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചു വെക്കണമെന്ന് അവര്‍ പറയുന്നുണ്ട്.- വിട്ടുമാറാത്ത ഭീതിയില്‍ അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കൂട്ടിയിട്ട മയ്യിത്തുകള്‍ക്കു മുന്നില്‍ ജീവനോടെയോ അല്ലാതെയോ പ്രിയപ്പെട്ടവര്‍ കുഴിച്ചു മൂടപ്പെട്ട കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കു മുകളില്‍ ..ഇതായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി ഗസ്സയുടെ നോമ്പും തറാവീഹും. ഏത് നിമിഷവും തലക്ക് മുകളില്‍ വീഴാവുന്ന മരണത്തിന്റെ തീച്ചീളുകള്‍ അവര്‍ പ്രതീക്ഷിച്ചു കൊണ്ടേയിരുന്നു. ഇന്നും സ്ഥിതി ഏറെയൊന്നും വ്യത്യസ്തമല്ല. പ്രതീക്ഷയുടെ നേരിയ വെളിച്ചപ്പൊട്ടുകള്‍ ശേഷിക്കുന്നു എന്നതൊഴിച്ചാല്‍.
in the bureij refugee camp in central gaza, a mother decorates her tent for ramadan, seeking moments of joy for her children despite war, loss, displacement, and ongoing uncertainty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."