കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: ഇന്ത്യൻ സൈന്യത്തിന്റെ പേരിൽ നഗരത്തിലെ പ്രമുഖ തേയില വ്യാപാരിയെ കബളിപ്പിക്കാൻ ശ്രമം. സൈനിക ക്യാമ്പിലേക്ക് വൻതോതിൽ തേയില ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടാനായിരുന്നു തട്ടിപ്പുകാരുടെ ലക്ഷ്യം. കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന റെയിൻബോ ടീ ട്രേഡിങ് കമ്പനി ഉടമ മുഹമ്മദ് അമീനാണ് തട്ടിപ്പിനിരയാകാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിൽ കോട്ടയം സൈബർ പൊലിസിൽ പരാതി നൽകി.
കോട്ടയത്തെ ആർമി ക്യാമ്പിലേക്ക് വൻതോതിൽ തേയില ആവശ്യമുണ്ടെന്നും അതിനായി ടെണ്ടർ ക്ഷണിക്കുന്നുവെന്നും കാണിച്ചാണ് അമീന് ആദ്യം സന്ദേശം ലഭിച്ചത്. പിന്നാലെ കൃനാൽ ചൗധരി എന്ന പേരിൽ ഒരു 'സൈനികൻ' ഫോണിൽ വിളിച്ചു സംസാരിച്ചു. വിശ്വാസം ഉറപ്പിക്കുന്നതിനായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റേതെന്ന പേരിൽ ഒരു ജിഎസ്ടി (GST) നമ്പറും ഇയാൾ കൈമാറി.
തുടർന്ന് വാട്‌സ്ആപ്പ് വഴി തേയിലയുടെ ഗുണമേന്മയെക്കുറിച്ചും അളവിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തി. എന്നാൽ, കരാർ ഉറപ്പിക്കുന്നതിനായി തങ്ങൾ അയച്ചുനൽകുന്ന ലിങ്ക് വഴി പണമടയ്ക്കണമെന്ന് സംഘം കർശനമായി ആവശ്യപ്പെട്ടതോടെയാണ് അമീന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് തട്ടിപ്പാണെന്ന് ബോധ്യപ്പെടുകയായിരുന്നു.
അമീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം സൈബർ പൊലിസ് അന്വേഷണം ആരംഭിച്ചു. ഗുജറാത്ത് കേന്ദ്രമാക്കിയുള്ള സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വ്യാജ സൈനിക ഐഡന്റിറ്റി കാർഡുകളും മറ്റും ഉപയോഗിച്ച് വ്യാപാരികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും പൊലിസ് അറിയിച്ചു.
മുന്നറിയിപ്പ്: സൈന്യത്തിന്റെയോ മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പേരിൽ വരുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പണം കൈമാറാനോ പാടുള്ളതല്ല. ഇത്തരം സംശയാസ്പദമായ കോളുകൾ ലഭിച്ചാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലിസിനെ വിവരമറിയിക്കുക.
A prominent tea merchant in Kottayam, Muhammed Ameen of Rainbow Tea Trading Company, narrowly escaped a sophisticated cyber scam involving fraudsters posing as Indian Army officials. The scammers contacted him claiming to need a bulk supply of tea for a military camp and even shared a fake GST number and identity cards from the Pangode military base in Thiruvananthapuram to gain his trust.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."